പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തെ ആത്മഹത്യാശ്രമമായി ചിത്രീകരിച്ച് തെളിവുകള്‍ അനാസ്ഥയോടെ കൈകാര്യം ചെയ്ത നടപടി പ്രതിഷേധാര്ഹമെന്നുംവിദ്യാഭ്യാസ സാംസ്ക്കാരിക പുരോഗതി കൈവരിച്ച ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നതിൽ ഏറെ ദുഃഖമുണ്ടെന്നും ദേശീയ എസ്‌സി–എസ്ടി കമ്മിഷൻ മുൻ ചെയർമാനും ബിജെപി ദേശീയ വക്താവുമായ ഡോ. ബിസായി സോൻകർ ശാസ്ത്രി.
കേസിന്റെ പുനരന്വേഷണത്തിനു സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും. വാളയാര്‍ കേസില്‍ കുറ്റകൃത്യം മറച്ചുവയ്ക്കാൻ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി.രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്.
കേസിൽ പിണറായി സർക്കാർ ഇരകൾക്കൊപ്പം നിൽക്കാനല്ല പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നു വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദളിത് പീഡനവും കൊലപാതകവും ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ പിണറായി യോഗ്യനല്ല.
പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കുട്ടികളുടെ കുടുംബത്തിനു നീതി ലഭിക്കാനും ആവുന്നതെല്ലാം ചെയ്യുമെന്നും കുട്ടികളുടെ കുടുംബത്തെ സന്ദർശിച്ച ഡോ.ബിസായി സോൻകർപറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ,ജില്ല പ്രസിഡന്റ് ഇ.കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് എൻ.ഷൺമുഖൻ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ, എം.കണ്ണൻ, വി.ശശി, വി. ശെൽവൻ എന്നിവരടങ്ങിയ സംഘവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.