പാലക്കാട്: സാമൂഹ്യജീവകാരുണ്യ രംഗത്ത് അതുല്യമായ മുന്നേറ്റം കാഴ്ച വെച്ച സോഷ്യൽമീഡിയ-വാട്സ്ആപ് കൂട്ടായ്മദയ ചാരിറ്റബിൾ ട്രസ്റ്റ് സഹജീവി സ്നേഹത്തിൽവീണ്ടും മികവ് സൃഷ്ടിച്ചു. ഒരു ദിവസത്തെ ബക്കറ്റ് വിപ്ലവത്തിലൂടെ സമാഹരിച്ചത്പതിനഞ്ചു ലക്ഷത്തിലേറെ രൂപ.
ചെറുപ്രായത്തിൽ തന്നെ രക്ഷിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് മറ്റാരും ആശ്രയമില്ലാത്ത മുത്തശ്ശിയുടെ സംരക്ഷണയിൽ കഴിയുന്ന കോട്ടായി പഞ്ചായത്തിലെ പള്ളത്തുപുരയിലെ രണ്ടു വൃക്കകളും തകരാറിലായ 18 വയസ്സുകാരൻ ജയകൃഷ്ണനു വേണ്ടിയായിരുന്നു ഒരു നാട് മുഴുവൻ കൈകോർത്തത്.
ദയ ട്രസ്റ്റ് ഉന്നതാധികാര സമിതി അംഗം കോട്ടയത്തുകാരി സീതാ തമ്പിയാണ്വൃക്ക സമ്മാനിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും തുക കണ്ടെത്തുന്നതിനായി കാരുണ്യത്തിന്റെ ബക്കറ്റു വിപ്ലവം എന്ന പേരിൽ കോട്ടായി പഞ്ചായത്തിലെ 15 വാർഡുകളിൽ 6 മണിക്കൂർ ആവിഷ്കരിച്ച കാരുണ്യ മുന്നേറ്റമാണ് സംഘാടനം കൊണ്ടും പ്രവർത്തന സുതാര്യത കൊണ്ടുംവ്യത്യസ്തമായത്.
പഞ്ചായത്ത്തെരഞ്ഞെടുപ്പു മാതൃകയിൽ നടത്തിയ സംഘാടനം ദയയുടെ മുൻനിര പ്രവർത്തകരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഉൾപെടുത്തിയാണ് നടത്തിയത്.
പഞ്ചായത്ത് കമ്മിറ്റി, വാർഡ് കമ്മിറ്റികൾ, ബൂത്ത് കമ്മിറ്റികൾ എന്നിവ രൂപികരിച്ചുകൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ദയയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും കോട്ടായിയിലെ സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന രണ്ടായിരത്തോളം ആളുകളെ നൂറോളം സ്‌ക്വാഡുകളായി തിരിച്ചാണ്ഈ നേട്ടം കൈവരിച്ചത്.
ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേശ്, ട്രഷറർ രമണി ടീച്ചർ, ഉന്നതാധികാര സമിതി അംഗങ്ങളായ ശങ്കർജി കോങ്ങാട്, സീതാതമ്പി, ബൈജു കോട്ടായി, ദീപ ജയപ്രകാശ്, ലക്ഷ്മിമോഹൻ, ഗോപു, അജേഷ് മാസ്റ്റർ തുടങ്ങിയവർക്കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ, ദീപ, സതീഷ്, സജി, ബിന്ദു, ജമീല അടക്കമുള്ള ജനപ്രതിനിധികളും ബക്കറ്റു വിപ്ലവത്തിന് നേതൃത്വം നൽകി.
സ്വന്തമായി ഒരു വീട്പോലും സ്വപ്നങ്ങളിൽ ഇല്ലാതിരുന്ന ജയകൃഷ്ണന് സ്നേഹവും കരുതലുമായി നാട്ടുകാർ കൂടെ നിന്നപ്പോൾ വിദഗ്ധ ചികിത്സക്കും പാർപ്പിടത്തിനും ഇനി വ്യക്തമായവഴി തെളിയുകയാണ്. ജയകൃഷ്ണന് കരുതലായി കരുണവറ്റാത്ത ഒരു സമൂഹം ഓൺലൈനിൽ കൂടി കൂടെ നിന്നപ്പോൾ പ്രാർഥനകളോടെ കർമ രംഗത്തിറങ്ങുകയായിരുന്നു കോട്ടായി നിവാസികൾ.