പാലക്കാട്: കഴിഞ്ഞ അഞ്ചാറ് മാസങ്ങളായി വാക്കോട്, മൂന്നേക്കർ, മീൻവല്ലം നിവാസികൾ വന്യ മൃഗ ശല്യത്താൽ കഷ്ടപ്പെടുന്നു. കാട്ടാന പട്ടാപ്പകൽ പോലും വഴിമുടക്കി നിൽക്കുന്നത് മാത്രമാണ് ഇതിനുകാരണം. ആനയിറങ്ങിവിളകൾ നശിപ്പിക്കുന്നത് ഇവിടുത്തെ കര്‍ഷകര്‍ക്കു ആദ്യ സംഭവമല്ല. പക്ഷേ കുറച്ചു മാസങ്ങളായി ഇത് പതിവായിരിക്കുന്നു.
ഇന്ന് രാവിലെ പോലും മൂന്ന് കൊമ്പന്മാർ വാക്കോട് പ്രദേശത്ത് വിലസുകയായിരുന്നു. കഴിഞ്ഞ ദിവസം ആനക്കൂട്ടം ദേശീയ പാതയിൽ എത്തിയിരുന്നു. കല്ലടിക്കോട് കാട്ടാനയിറങ്ങി എന്ന വാർത്ത അധികൃതരും കേട്ടുമടുത്തു. ബാങ്ക് വായ്പയായും പലിശക്കും പണമെടുത്താണ് കര്‍ഷകര്‍ പലപ്പോഴും കൃഷിയിറക്കുന്നത്.
കാട്ടുമൃഗങ്ങള്‍ എന്നും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി സ്വൈര ജീവിതം നശിപ്പിക്കുമ്പോള്‍, വനംവകുപ്പിനും പോലീസിനും, നിസ്സഹായരായി നോക്കിനില്‍ക്കാേനേ കഴിയുന്നുള്ളൂ.
ഒരു തരം അര്‍മാദമാണ് എന്നും ആനകൾക്ക്. കാടിറങ്ങിയാലും തിരികെ കാട്ടിലേക്ക് പോകാൻ മടി. കണ്‍മുന്നില്‍ കണ്ടത് തകർത്തും, ഭക്ഷിച്ചും നീരാട്ട് നടത്തിയും ഉപദ്രവിക്കുന്നവർക്കു നേരെ കണ്ണുരുട്ടിയും ആനകൾ ആക്രമണകാരിയുമാവുകയാണ്. ഇതിനൊരു പരിഹാരമുണ്ടാകില്ലേ എന്നാണ് മലയോര നിവാസികളുടെ ചോദ്യം ?