പാലക്കാട്: പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബിയും കൊല്ലങ്കോട് റേഞ്ചും സംയുക്തമായി കൊല്ലങ്കോട് രവിചള്ള ഭാഗത്ത് ഇന്നലെ അർദ്ധ രാത്രി നടത്തിയ റെയ്‌ഡിൽ ഈ ഭാഗത്തെ വാഴ തോപ്പിൽ വലിയ തോതിൽ ചാരായം നിർമിച്ചു വന്നിരുന്ന വൻ വാറ്റ് കേന്ദ്രം കണ്ടെത്തുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു.
രവിചള്ള സ്വദേശി വെള്ളായൻ മകൻ പഴനി സ്വാമി (48), തൃശൂർ വരവൂർ നരകതാനിൽ വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ സുഭാഷ് ബാബു (47) എന്നിവരാണ് എക്സൈസ് ഇന്റെലിജൻസ്ന്റെ പിടിയിൽ ആയത്.
ഇതിൽ മുൻപും ചാരായ കേസിൽ പിടിയിൽ ആയിട്ടുണ്ട്. ലോക്ക് ഡൌൺ പിരീഡിൽ കൊല്ലങ്കോട് മേഖലയിൽ വലിയ രീതിയിൽ ചാരായം വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റെലിജൻസ് നടത്തിയ അന്വേഷണത്തിലാണ് വാഴ തോപ്പിൽ റൂമിൽ ഉള്ള വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
ഇതിനോടപ്പം 3 ലിറ്റർ ചാരായം, സ്പെൻഡ് വാഷ്, വാറ്റാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ട്യൂബ്, മറ്റു സാധനങ്ങൾ എന്നിവയും തൊണ്ടിയായി പിടിച്ചെടുത്തു.
തൃശൂർ സ്വദേശി സുഭാഷ് ബാബു ആണ് ഈ തോപ്പും, കെട്ടിടവും വാടകക്ക് എടുത്തതും സൗകര്യം ഒരുക്കുന്നതും. പഴനി സ്വാമി വാറ്റാൻ സുഭാഷ് ബാബുവിനെ സഹായിച്ചു വരുന്നു.
1 ലിറ്റർ ചാരായം 1200 രൂപ നിരക്കിൽ ആണ് ഇവർ കൊല്ലങ്കോട് മേഖലയിൽ വിൽപ്പന നടത്തി വന്നിരുന്നത്. കൂടാതെ ജില്ലയിലെ വിവിധ മേഖലകളിലേക്ക് ഇവർ പാർസൽ ചെയ്തു വന്നിരുന്നു.
3 ഏക്കർ വരുന്ന കൃഷിയിടത്തിൽ ഉള്ള ഈ കെട്ടിടം ആരും ശ്രദ്ധിക്കാത്ത നിലയിൽ ആയിരുന്നു. എക്സൈസ് പരിശോധന മുൻകൂട്ടി ഭയന്നു പകൽ ടൈമിൽ ഈ കെട്ടിടം പൂട്ടിയിടും.
ഇന്നലെ രാത്രി അതീവ രഹസ്യമായി എക്സൈസ് ഇന്റെലിജൻസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് ടൌൺ മേഖലയിൽ കുറെ കാലമായി പ്രവർത്തിച്ചു വരുന്ന ഈ വലിയ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിക്കാൻ ആയത്.
ലോക്ക് ഡൌൺ പിരീഡിൽ ചാരായം, മറ്റു വ്യാജ മദ്യം എന്നിവക്കെതിരെ ശക്തമായ നിരീക്ഷണം ആണ് എക്സൈസ് ഇന്റെലിജൻസ് നടത്തി വരുന്നത്.
പരിശോധനയിൽ പങ്കെടുത്തവർ - വി. അനൂപ്, ബാലഗോപാലൻ (എക്സൈസ് ഇൻസ്പെക്ടർ ), പി. സുരേഷ് (എ ഇ ഐ), സി. സെന്തിൽ കുമാർ, കെ. എസ്. സജിത്ത്, ആർ. റിനോഷ്, യൂനസ് (പ്രിവന്റീവ് ഓഫീസർ), രാജീവ്, അഭിലാഷ് (സിവിൽ എക്‌സൈസ് ഓഫീസർ), സത്താർ (ഡ്രൈവർ).