പാലക്കാട്: സർഗ ഭാവനക്ക് പ്രചോദനവും പ്രോത്സാഹനവുമായിഇൻസൈറ്റ് ഹ്രസ്വ ചലച്ചിത്രമേളക്ക് താരേക്കാട് ഫൈൻ ആർട്സ് ഹാളിൽ തുടക്കമായി. കാലാനുസൃതമായ വിനിമയ സാധ്യതകൾ വർധിച്ചതോടെ ദൃശ്യഭാഷയെ അതിവേഗം നവീകരിക്കാൻ കഴിയുന്ന അവസ്ഥ വന്നു ചേർന്നതായി മേള ഉദ്ഘാടനം ചെയ്ത ഫിലിം മേക്കർ എം.പി.സുകുമാരൻ നായർ പറഞ്ഞു.
സമൂഹത്തെയും ജീവിതാനുഭവങ്ങളെയും നിരീക്ഷിക്കുകയും വിശകലനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ കലയെ ഉത്തമമായി ആവിഷ്‌ക്കരിക്കാനാകും. ദൃശ്യങ്ങൾ ക്രമമായി ഒരുക്കി ആർക്കും ചെറു സിനിമകൾ നിർമിക്കാൻ കഴിയും. കഴിഞ്ഞ ഒമ്പതു വർഷമായി ഇൻസൈറ്റ് അതിനുള്ള അവസരം തുറന്നിടുന്നതായി പ്രസംഗകർ പറഞ്ഞു.
ഇൻസൈറ്റ് പ്രസിഡന്റ് കെ.ആർ. ചെത്തല്ലൂർ അധ്യക്ഷനായി. കെ.ബി.വേണു, സി.കെ. രാമകൃഷ്ണൻ, മേതിൽ കോമളൻകുട്ടി, മാണിക്കോത്ത് മാധവദേവ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.വി.വിൻസന്റ് മോഡറേറ്ററായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള ശനിയാഴ്ച വൈകീട്ടോടെ സമാപിക്കും.