2013ൽ അപകടത്തെ തുടർന്ന് അന്തരിച്ച, പായ്‌കപ്പല്‍ സഞ്ചാരി പുലാപ്പറ്റ കെ.മോഹൻദാസിന്റെ ആറാം ചരമ വാർഷിക ദിനത്തിൽ നാടിന്റെ പ്രണാമം. ലിംക ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടം നേടിയ മലയാളിയാണ് കെ. മോഹൻദാസ്. 2011ൽ ഹോബി-16 എന്ന ഇനം പായക്കപ്പലിൽ 29 ദിവസത്തിനുള്ളിൽ ചെന്നൈയിൽനിന്ന് ഒഡിഷയിലേക്ക് 1,500 കിലോമീറ്റർ സഞ്ചരിച്ചാണ് ലോകറെക്കോഡ് നേടിയത്.
ജീവിത രേഖ
പാലക്കാട് ജില്ലയിലെ പുലാപ്പറ്റ കോണിക്കഴി കിഴക്കേച്ചോല വീട്ടിൽ കൃഷ്ണൻകുട്ടിയുടെയും പാർവതിയുടേയും മകനായി ജനിച്ചു. 2007 മുതൽ പായക്കപ്പലോട്ടത്തിൽ മികവ് പുലർത്തിയിരുന്നു.
2009 മുതൽ ഹൈദരാബാദ് ആർട്ടിലറി സെന്ററിൽ ഉദ്യോഗസ്ഥനായിരുന്നു. 2013 സെപ്റ്റംബർ മാസം നടക്കേണ്ട വിശാഖപട്ടണത്തുനിന്ന് ഗോവയിലേക്കുള്ള 3,500 കിലോമീറ്റർ പായക്കപ്പൽ യാത്രയ്ക്ക് പരിശീലനം നടത്തുന്നതിനിടെ പായക്കപ്പൽ കാറ്റിൽ നിയന്ത്രണംവിട്ട് മറിയുകയും ബോട്ടിന്റെ പായ ബന്ധിക്കുന്ന ഇരുമ്പ് ദണ്ഡ് തലയ്ക്കടിച്ച് മോഹൻദാസ് തടാകത്തിൽ മുങ്ങുകയും ചെയ്തു.
ഗുരുതരമായ പരുക്കുകളോടെ സെക്കന്തരാബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2013 ആഗസ്റ്റ് 6 നു അദ്ദേഹം മരണമടഞ്ഞു. പായ്കപ്പല്‍ സഞ്ചാരം പൈതൃകത്തിലെ പ്രധാന ഘടകമാണ്. സാഹസിക സഞ്ചാരത്തിലൂടെയാണ് മോഹൻദാസ് വിശ്രുതനാകുന്നതും.
സേവനം മരിക്കാത്ത നന്മയുടെ പ്രതീകമായ മോഹൻദാസ് ഈ കാലഘട്ടത്തിലെ യുവതയുടെ എന്നുമുള്ള നന്മയുടെയും സേവന സന്നദ്ധതയുടെയും ഓർമകളായി നാട്ടുകാരുടെ മനസ്സിൽ സജീവമായി നിലനിൽക്കുന്നു.