പാലക്കാട്: ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട്സ്വന്തം ആരോഗ്യവും ജീവിത ലക്ഷ്യവും പിഴക്കാതെ, പഠനവും തൊഴിലും, ജീവിത നേട്ടവുമായിരിക്കട്ടെ വിദ്യാർത്ഥികളേ നിങ്ങളുടെ ലഹരിയെന്ന് ജനമൈത്രി ബീറ്റ് ഓഫീസർ പുഷ്പദാസ് പറഞ്ഞു. കല്ലടിക്കോട് ദർശന കോളേജ് നവാഗതർക്കായി ഒരുക്കിയ ഫ്രെഷേഴ്സ് ഡേ അനുബന്ധിച്ചുള്ള "ലഹരിക്കെതിരെ പടപൊരുതാം" ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുകവലി മാത്രമല്ല അതിനേക്കാള്‍ ഭീകരമായ മദ്യം-മയക്കുമരുന്ന് ഉപയോഗവും തെറ്റായ ചങ്ങാത്തവും കുറ്റങ്ങൾ ചെയ്യാനുള്ള പ്രവണത വർദ്ധിപ്പിക്കും. ഫോണിലൂടെ കിട്ടിയ പരിചയക്കാർ മാതാപിതാക്കളെക്കാൾ സ്വാധീനം ചെലുത്തുന്ന സാഹചര്യം കുട്ടികളുടെ സുരക്ഷക്ക് നല്ലതല്ല. അധ്യാപകരും രക്ഷിതാക്കളുമല്ലാതെ മൂന്നാമതൊരു കക്ഷിക്ക് നിങ്ങളുടെ കാര്യത്തിൽ അമിത സ്വാധീനം ഉണ്ടായിരിക്കാൻ പാടില്ല.
ലഹരി വസ്തുക്കളുടെ ഉപയോഗം പലപ്പോഴുംഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആഗ്രഹം, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, കൂട്ടുകാരുടെ പ്രേരണ, വിഷാദം മാറ്റാൻ, പലരിൽ നിന്നും അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവർ. അങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാൻ കാരണങ്ങൾ നിരവധിയാണ്.
കുട്ടികളെ ലഹരി വസ്തുക്കളിലേക്കു വലിച്ചടുപ്പിക്കുന്ന ചങ്ങലക്കണ്ണികളിൽപെടാതിരിക്കാൻ ജാഗ്രതയുണ്ടായിരിക്കണമെന്ന് പ്രസംഗകർ പറഞ്ഞു. ജനമൈത്രി സുരക്ഷ സമിതി അംഗം കെ.കോമളകുമാരി അധ്യക്ഷത വഹിച്ചു. സമദ് കല്ലടിക്കോട് മോഡറേറ്ററായി. 'സൈബർ ക്രൈം: ഇരകളാവാതിരിക്കാൻ' എന്ന വിഷയത്തിൽ ബീറ്റ് ഓഫീസർ ബിബീഷ് ക്ലാസെടുത്തു. പ്രിൻസിപ്പൽ കെ.രാധാകൃഷ്ണൻ, രാജേഷ് കല്ലടിക്കോട്, നിഷാന്ത്, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.