കല്ലടിക്കോടൻ മല നിരയിൽ 16 ഇടത്തുണ്ടായ ഉരുൾപൊട്ടൽ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്താണെന്നും പരിസ്ഥിതി ദുർബല പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തണമെന്നും സമീപ വാസികളുടെ ജീവിത സുരക്ഷക്ക് പ്രാധാന്യം കൊടുക്കണമെന്നും സിപിഐ ജില്ലാ സെക്രെട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു.
മണ്ണാർക്കാട് താലൂക്കിൽ ഉരുൾപൊട്ടൽ കനത്തനാശം വിതച്ച കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ കൂടുതൽ ജാഗ്രത ആവശ്യപെടുന്നതാണ് ഇപ്പോഴത്തെ പ്രകൃതി ക്ഷോഭങ്ങൾ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായുണ്ടായ പ്രദേശങ്ങൾ സിപിഐ നേതാക്കൾ സന്ദർശിച്ചു. ക്യാമ്പുകളിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു.
മലയോര മേഖലകളിൽ നിന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരിക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായ മേഖലകളിൽ ഭൂമി പിളർന്നിട്ടുമുണ്ട്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളിൽ അവ പൂർണ്ണമായും പുനഃസ്ഥാപിക്കൽ ശ്രമകരമാണ്. ചിലയിടങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
പാലക്കയത്തെയും കല്ലടിക്കോട്ടെയും പ്രധാന മലമ്പാതകൾ മുഴുവൻ ഗതാഗത്തിന് പറ്റാത്ത വിധമാണ്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ശിവദാസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്, കെ.വി.ജയപ്രകാശ്, ജോർജ് തച്ചമ്പാറ, കെ.രാധാകൃഷ്ണൻ, പി.ചിന്നക്കുട്ടൻ, ശിവാനന്ദൻ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.