പാലക്കാട്: തുപ്പനാട് പുഴക്ക് കുറുകെ കരിമ്പ ഒലിപ്പാറയിൽ ഉള്ള തടയണയുടെ മരചീർപ്പുകൾ ഈ അധിവർഷത്തിലും നീക്കം ചെയ്യാത്തതിനാൽ പുഴക്ക് ഇരുവശത്തുമുള്ള ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങൾ വെള്ളക്കെട്ടിൽ നശിക്കുന്നതായി പരാതി. ദിവസങ്ങളായി വെള്ളക്കെട്ട് രൂപപ്പെട്ടു കാർഷികവിളകൾ നശിക്കുന്ന അവസ്ഥ ആണുള്ളത്.
കർഷകരായ പൊൻവിലാവിൽ വീട്ടിൽ കുഞ്ഞിക്കാവമ്മ, പൊൻവിലാവിൽ രവീന്ദ്രനാഥ്, രാജലക്ഷമി, കുറുന്തോട്ടിൽ ജ്യോതി നിവാസിൽ ഏലിയാമ്മ എബ്രഹാം, കിഴക്കേക്കര വീട്ടിൽ ബീക്കുട്ടി, പൂവക്കാട്ടിൽ സെബാസ്റ്റ്യൻ എന്നിവരുടെ ഏക്കർകണക്കിന് സ്ഥലത്തുള്ള വിവിധ വിളകളാണ് (തെങ്ങു, കമുങ്, വാഴ, മറ്റു ഇടവിളകൾ) വെള്ളക്കെട്ടിൽ നിൽക്കുന്നത്.
വർഷകാലത്തിന്റെ തുടക്കത്തിൽ ഈ തടയണയിലെ മരചീർപ്പുകൾ ഭാഗികമായെങ്കിലും നീക്കം ചെയ്യുകയാണെങ്കിലേ സമീപത്തുള്ള കർഷകരുടെ കാർഷിക വിളകൾ നശിച്ചു പോകാതെ സംരക്ഷിക്കാൻ സാധിക്കുകയുള്ളു. അല്ലെങ്കിൽ ഈ സ്ഥലം വെള്ളക്കെട്ടാൽ കാർഷിക യോഗ്യമാല്ലാതായി തീരും.
ഇതുമായി ബന്ധപ്പെട്ടു തടയണയുടെ ഇരുകരകളിലുമായി കഴിയുന്ന കർഷകർ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും പരാതി നൽകിയെങ്കിലും നടപടിയും ഉണ്ടായില്ല എന്നും കർഷകർ പറഞ്ഞു.