മണ്ണാർക്കാട്: വാഹനങ്ങൾക്കും കാൽ നടക്കാർക്കും ഭീഷണിയായി റോഡരികിലെ മരങ്ങൾ. ദേശീയ പാതയിൽ കരിമ്പ, മാച്ചാംതോട്, പൊന്നങ്കോട് പ്രദേശങ്ങളിലാണ് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന ഉണക്ക മരങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്നത്.
കഴിഞ്ഞ ദിവസം പനയമ്പാടത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിലേക്ക് മരം വീണ് ഒരാൾ മരിക്കാനിടയായത്റോഡിലേക്ക് നീണ്ടു നിൽക്കുന്ന വൃക്ഷശിഖരങ്ങൾ ജനങ്ങൾക്ക്ഭയപ്പാടുണ്ടാക്കുകയാണ്. കാൽ നടയാത്രക്കാരും വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകുന്ന ദേശീയപാതയില്‍ വന്‍ അപകടമാണ് അന്ന്ഒഴിവായത്.
ജീവന് അപകടമായി നിൽക്കുന്ന മരങ്ങൾ വേഗത്തിൽ മുറിച്ച് നീക്കാൻ അധികാരം ആർക്കാണെന്നും വ്യക്തമല്ല. ഒരു മാസം മുൻപ്കല്ലടിക്കോട് ടി.ബി.യിൽ റോഡരികിലുണ്ടായിരുന്ന മരം പൊട്ടിവീണതിനെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടമുണ്ടാകാൻ സാധ്യതയുള്ള ഈ മരങ്ങളിൽചിലത് ഇലക്ട്രിക് പോസ്‌റ്റുകൾക്കൊപ്പം ചേർന്നാണ് നിൽക്കുന്നത്.
ശിരുവാണി ജംഗ്ഷനിൽ മുറിച്ചിട്ട മരം ദേശീയപാതയിൽ നിന്നും നീക്കം ചെയ്യാതെയും കിടക്കുന്നു. ഒരു മഴ വന്നാൽ പോലും റോഡിലേക്ക് പതിക്കാൻ ഒരുങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യുസുഫ്പാലക്കൽ ആവശ്യപ്പെട്ടു. മരം വീണ് ഗതാഗത തടസ്സം പതിവാകുന്ന സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും ഈ ആവശ്യം ഇപ്പോൾ ശക്തമാണ്.