പാലക്കാട്: കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടലനുഭവപ്പെട്ട കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കരിയട്ടി - ഇടപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലയിടിച്ചിൽ പ്രദേശ വാസികളെ ഭീതിയിലാക്കുന്നു.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇവിടെ മലയിടിച്ചിൽ അനുഭവപ്പെട്ടത്.
ഭയാനകമായ ശബ്ദത്തോടെ മലമുകളിൽ നിന്നും വലിയ പാറക്കഷ്ണങ്ങൾ താഴേയ്ക്കു പതിക്കുന്നത് കണ്ട് പലരും വീടുകളിൽ നിന്നും ഇറങ്ങിയോടുകയാണുണ്ടായതെന്നും രണ്ട് ആദിവാസി കുടുംബങ്ങളുൾപ്പടെ ഏഴോളം കുടുംബങ്ങളാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നതെന്നും പ്രദേശവാസിയായ സുകുമാരൻ പറഞ്ഞു.
പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ഇവരെ ദുരിതാശ്വാസ കേന്ദ്രത്തിലും മറ്റുമായി മാറ്റി പാർപ്പിച്ചിരുന്നു. മഴക്കാലം കഴിഞ്ഞതോടെയാണ് ഇവർ ഇവിടേയ്ക്ക് താമസത്തിനെത്തിയത്.
എന്നാൽ വേനൽമഴയ്ക്കു പിന്നാലെ മലമുകളിൽ നിന്നും പാറക്കഷ്ണങ്ങൾ ഇടിഞ്ഞു വീഴുന്നത് ഇവരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. മലയോരങ്ങളിൽ ഒറ്റപ്പെടലിനേക്കാളേറെ ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവിടുത്തുകാരെ ഏറെ പേടിപ്പെടുത്തുന്നത്.
തുലാവർഷം കനക്കുമ്പോൾ മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിൽ വെള്ളമിറങ്ങി വലിയ മലയിടിച്ചിൽ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.