പാലക്കാട്: ഹ്യൂമൺ വെൽകെയർ ഫൗണ്ടേഷന്റെയും കേരള പോലീസിന്റെ നന്മ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടു കൂടി എസ് പി ലൈനിൽ നടത്തി വന്ന ജനകീയ അടുക്കള സമാപിച്ചു.
18 ദിവസങ്ങൾ പിന്നിടുകയും, ലോക് ഡൗൺ ലഘൂകരിച്ചതിനെ തുടർന്ന് ആളുകൾ തൊഴിലിടങ്ങളിലേക്ക് പോകാനാരംഭിക്കുകയും ചെയ്തതിനാലാണ് ജനകീയ അടുക്കള അവസാനിപ്പിക്കുവാൻ ഫൗണ്ടേഷൻ തീരുമാനിച്ചത്.
600 ഓളം പേർക്ക് കഴിഞ്ഞ എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിതരണം ചെയ്തു വന്നിരുന്നത്.
ജനകീയ അടുക്കളയുടെ സമാപനത്തിൽ എം പി വി. കെ. ശ്രീകണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി, ജില്ലാ ജഡ്ജ് കെ. പി. ഇന്ദിര, മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര രാമചന്ദ്രൻ, സൗഹൃദവേദി കൺവീനർ അഡ്വ. ഗിരീഷ് നൊച്ചുള്ളി എന്നിവർ വിശിഷ്ടാഥിതികളായിരുന്നു.
'കോവിഡു കാലത്ത് പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസമേകുവാൻ മുന്നിട്ടിറങ്ങിയ ഫൗണ്ടേഷന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും പ്രതിസന്ധികളിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാൻ കഴിയുന്നതിനാലാണ് കേരളം അതിജീവിക്കുന്നതെന്നും അവർ പറഞ്ഞു.
സംഘാടന പ്രവർത്തനങ്ങൾക്ക് ഹ്യൂമൺ വെൽകെയർ ഫൗണ്ടേഷൻ ചെയർമാൻ എ. മുഹമ്മദ് ഷാഫി, കേരള പോലീസ് നന്മ ഫൗണ്ടേഷന്റെ ഭാഗത്ത് നിന്നും റിട്ട. ഡി വൈ എസ് പി എസ്. മുഹമ്മദ് കാസിം, സ്റ്റഡൻസ് പോലീസ് എ ഡി എൻ ഒ ജയരാജ് , ക്യാമ്പ് കോർഡിനേറ്റർ പി. ലുഖ്മാൻ (ഹ്യൂമൺ വെൽക്കെയർ എക്സിക്യൂട്ടീവ് മെമ്പർ), ജനറൽ സെക്രട്ടറി ഫാറൂഖ് എഞ്ചിനീയർ, മുസ്തഫ മലമ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ പോലീസ് മേധാവികൾ, ഹ്യൂമൺ വെൽകെയർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികൾ, പഞ്ചായത്തിന്റെ ഭാരവാഹികൾ, മറ്റു സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ജനകീയ അടുക്കള സന്ദർശിച്ചിരുന്നു.