മീൻവല്ലം: പാങ്ങ്, മരുതുംകാട് ഭാഗത്ത് രാവിലെയാണ് കാട്ടാനകൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. കൃഷിയിടങ്ങളിൽ വൻ നാശമാണു നാലംഗ കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്. സംരക്ഷണവേലികളും വാഴകളും നശിപ്പിച്ചിട്ടുണ്ട്.
മരുതുംകാട് ഹെൽത്ത് സെന്ററിനടുത്ത തോട്ടത്തിലാണ് കാട്ടാനകൾ ആദ്യം എത്തിയത്. മാസങ്ങൾ നീണ്ട പരിശ്രമങ്ങൾകൊണ്ടു വിളയിച്ചെടുത്തവ കാട്ടാനക്കൂട്ടം തകർത്തതിന്റെ നിരാശയിലാണ് ഇവിടുത്തെ കർഷകർ. ഇടയ്ക്കിടെയുണ്ടാകുന്ന കാട്ടാന ശല്യം മലയോര വാസികളുടെ ഉറക്കം കെടുത്തുന്നു.
കാട്ടാനക്കൂട്ടം നേരം ഉച്ചയോടടുത്തിട്ടും ജനവാസസ്ഥലത്തു നിന്നും കയറിപോകാതെ നിന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ആന ഇറങ്ങിയ വിവരമറിഞ്ഞ് കല്ലടിക്കോട് പോലീസ് സംഘവും ജീപ്പിൽ കുതിച്ചെത്തി. പടക്കം പൊട്ടിച്ചും തീപന്തം ഉയർത്തിയും വനംവകുപ്പ് പലതവണ ആനയെ തുരത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഡെപ്യൂട്ടി റേഞ്ചർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാഗ്രതയോടെ പ്രദേശത്തുണ്ട്. കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ഭീതി വിതച്ച് വാഴകൾ തകർത്ത് കാട്ടാന കൂട്ടം വിഹാരം തുടരുന്നത് ഇവിടെ പതിവാണ്. എന്നും വേട്ടയാടുന്ന ആനപ്പേടിക്ക് ഒരു പരിഹാരമുണ്ടാകില്ലേ എന്ന് പ്രദേശവാസികൾ സങ്കടത്തോടെ ചോദിക്കുന്നു.