പാലക്കാട്: വൈവിധ്യമാർന്ന പ്രവർത്തന പരിപാടികളുമായി മുന്നോട്ടു പോകുന്ന പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ എല്ലാ ശനിയാഴ്ചകളിലും നല്ല പാട്ടുകളുമായി സഹൃദയർ ഒത്തുകൂടുന്ന കൂട്ടായ്മയാണ് മെഹ്ഫില്‍. നഗരത്തിലെ ഈപാട്ടുകൂട്ടം കഴിഞ്ഞ അഞ്ചു വർഷത്തോളമായി പാട്ടിന്‍റെ കൂട്ടായ്മ എന്നതിനപ്പുറം മാനവികതയുടെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്.
സംഗീതം മനസ്സിന്റെ സമ്മർദത്തെ തെല്ലെങ്കിലും മാറ്റിനിർത്തുമെന്ന കാഴ്ചപ്പാടാണ് ഈ സംഗീതസംരംഭത്തിനുപിന്നിൽ. ആര്‍ക്കും ഏതുസമയവും കടന്നു വരാം.പാട്ടുകള്‍ പാടാം.. പ്രത്യേകിച്ചൊരു സംഘടനാ രൂപമോ നിഷ്കർഷകളോ ഇല്ല. മലയാളം,ഹിന്ദി പഴയ ഗാനങ്ങൾക്ക് പുറമെ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളും ഈ കൂട്ടായ്മയില്‍ ആലപിക്കുന്നു.
പ്രായഭേദമന്യേ മനുഷ്യ സ്നേഹികൾക്ക് ഒത്തുകൂടാൻ ഹൃദയഹാരിയായ ഒരു ഇടമാണ് മെഹ്ഫിൽപാലക്കാട്. സംഗീതത്തെ ഉള്ളുതുറന്ന് ഇഷ്ടപ്പെടുന്നവരാണ് ഈ കൂട്ടായ്മയിലെത്തി ചേരുന്ന ഓരോ അംഗവും. വാരാന്ത്യത്തിലെ സായാഹ്നം സൗമ്യമായും സമാധാനമായും ചിലവഴിക്കുവാൻ മാനവിക സാംസ്കാരിക വേദിയുടെ വാർഷികവുമായി ബന്ധപ്പെട്ടാണ് ഈ ആസ്വാദകവൃന്ദം പിറവിയെടുക്കുന്നത്.
ഇപ്പോൾ പാലക്കാട്ടുകാർ സംഗീതത്തെ കൂട്ടുപിടിച്ചു. വിവിധ അർത്ഥതലങ്ങൾ നൽകുന്ന ഗസലുകൾ കേവലമൊരു നേരം പോക്കല്ല; മറിച്ചു സാമൂഹിക ചിന്തക്കും നന്മയോടുള്ള ഇഷ്ടത്തിനും ഒരുപാധി കൂടിയാണ്.
'സംഗീത പ്രണയികളുടെ രാക്കൂട്ടം' എന്നാണ് ഈ സഹൃദയരുടെ ആദർശ സൂക്തം.മിക്ക ആഴ്ചകളിലും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ മെഹ്ഫിലിൽ അതിഥികളായി ഉണ്ടാകും. കഴിഞ്ഞ ദിവസത്തെ മെഹ്ഫിലിന് സാംസ്ക്കാരിക പ്രവർത്തകൻ കെ പി എസ് പയ്യനെടം ആയിരുന്നു.
മെഹ്ഫിൽ വേദിയിൽ കഴിവു തെളിയിച്ചവർ പലരും ചാനലുകളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.സമൂഹത്തിൽ നന്മ പ്രസരിപ്പിച്ച് സമൂഹത്തെ ശുദ്ധീകരിക്കുക എന്നതാണ് കലയുടെ ദൗത്യം. ഇത് ആർക്കും ആസ്വദിക്കാനുള്ള പൊതു ഇടമാണ്.പുതിയ പുതിയ ആളുകൾ ഈ സൗഹൃദത്തിലേക്ക് കടന്നു വരുന്നുണ്ട്. സാരഥികളിലൊരാളായ ഇ.കെ.ജലീൽ പറഞ്ഞു.
ഓരോ സംഗീതത്തോടും ഓരോ വ്യക്തിയും പ്രതികരിക്കുന്നത് വ്യത്യസ്തമായാണ്. നല്ല സംഗീതത്തിലേക്കും നല്ല ആസ്വാദനസംസ്‌ക്കാരത്തിലേക്കും നമ്മെ കൊണ്ടുപോവുകയാണ് മെഹ്ഫിൽ. നന്മ നിറഞ്ഞ സമൂഹത്തിൽ,ശുദ്ധീകരിക്കപ്പെട്ട സമൂഹത്തിൽ ആഹ്ലാദം സ്വാഭാവികമായും കടന്നുവരുമല്ലോ.