പാലക്കാട്: ദേശീയ പാതയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കുറച്ചുദിവസമായി ഗ്രേ കുരങ്ങുകൾ എന്നറിയപ്പെടുന്ന ഹനുമാൻ കുരങ്ങുകൾ വിരുന്നെത്തുന്നു.
വനത്തിൽ നിന്നും ഇവ കൂട്ടം തെറ്റി എത്തിയതാവാം എന്ന് സംശയിക്കുന്നു. സത്രീകളോടും കുട്ടികളോടുമാണ് ചങ്ങാത്തം കൂടുതൽ. നാല് ദിവസം മുമ്പാണ് ഇവ കല്ലടിക്കോട് മേലേമഠം പ്രദേശത്തെ വീടുകളിലെത്തി തുടങ്ങിയത്.
ആദ്യ വരവിൽ തന്നെ അടുപ്പം കാണിച്ച് പതിയെ ആളുകളുമായി സൗഹൃദത്തിലായി. പഴവും ബിസ്ക്കറ്റും ഉണങ്ങാനിട്ട തേങ്ങയും കട്ടെടുത്തെങ്കിലും ആരെയും ഉപദ്രവിച്ചിട്ടില്ല. ചാര നിറമുള്ള ശരീരത്തിലെ കറുത്ത മുഖവും നീണ്ട വാലും വേറിട്ട കാഴ്ചയാണ്.
വീടുകളുടെ മുകളിലും മരത്തിലും കയറിമറിയുന്ന ഇവ ഇലകളും പൂക്കളും ഭക്ഷിക്കുന്നുണ്ട്. കടുത്ത ചൂടിൽ കാട് കരിയുകയും ജലാശയങ്ങൾ വരണ്ടുണങ്ങുകയും ചെയ്യുമ്പോഴാണ് ചെറുകൂട്ടമായി കുരങ്ങുകള്‍ നാടിറങ്ങുന്നത്.
എന്നാൽ ഇപ്പോൾ അതിനുള്ള സാഹചര്യം ഇല്ലെന്നും പൊതുവെ ഇവ ഉപദ്രവകാരികളല്ലെന്നും മണ്ണാർക്കാട് റേഞ്ച് ഓഫീസർ ആഷിഖ് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു.
ഹനുമാന്റെ വാനര സേനയിൽ അംഗങ്ങളായിരുന്നതിനാലാണ് ഇവർക്ക് ഹനുമാൻ കുരങ്ങ് എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്. പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന കുരങ്ങാണിത്.
ലോക്ക്ഡൗണിൽ പുറത്തുപോകാതെ പരമാവധി വീട്ടിൽ തന്നെ കഴിയുന്ന നാട്ടുകാർക്ക് കുരങ്ങുകളുടെ കടന്നുവരവ് ഭീഷണിയാണെങ്കിലും കുട്ടികൾക്ക് ഇത് കൗതുക കാഴ്ചയായിരിക്കുകയാണ്.