- സുധാകരൻ മണ്ണാർക്കാട്
(ഓർമ കലാ സാഹിത്യ വേദി പ്രസിഡന്റ്)
എല്ലാ മതങ്ങളിലും തനതായ ആചാരാനുഷ്ഠാനങ്ങളും വ്രത പരിശുദ്ധിയും, ഉപവാസങ്ങളും, നോമ്പുകളും ഉണ്ട്. ഹിന്ദു മതത്തിൽ ആഴ്ച വ്രതങ്ങളും, മണ്ഡലകാല നാല്പതു ദിവസവ്രതവും, അതിനു ശേഷം ശബരിമലയ്ക്ക് പോകുന്നതും വളരെ പ്രധാനമാണ്.
ക്രിസ്തുമതത്തിലും ഇത്തരം നോമ്പുകളും ഉപവാസങ്ങളും ഉണ്ട്. ഇസ്ലാം മതത്തിലെ ഏറെ ആകർഷിയ്ക്കുന്നതിൽ പ്രധാനമാണ്, റംസാൻ നോമ്പും, സമൂഹ നോമ്പുതുറകളും, സക്കാത്തുകളും.
ഭൗതികവും ആദ്ധ്യാത്മികവുമായ, അഭിവൃദ്ധി നല്കുന്ന വ്രതങ്ങൾ സമൂഹത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തിനു അടുക്കും ചിട്ടയും നൽകാൻ ഉപകരിക്കുമെന്നാണ് എന്റെ കാഴ്ചപ്പാട്. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു കയറിയ ഘട്ടത്തിൽ, ഈ വർഷത്തെ നോമ്പ് കൂടുതൽ പ്രാധാന്യമുള്ളതാണ്.
ഒരു മാസത്തെ വ്രതത്തിലൂടെ, ഉപവാസ ശ്രേഷ്ഠതയിലൂടെ, നിരവധി ഗുണകരമായ വിതാനങ്ങളിലേയ്ക്ക് മനുഷ്യരെ ഉയർത്താൻ, സ്നേഹ ഊർജ്ജ പ്രവാഹത്തിലൂടെ യഥാർത്ഥ മാനവികതയെ നിലനിർത്താനും, വ്യാപിപ്പിക്കാനും സാധിയ്ക്കുന്നു.
പ്രബലമായ ഒരു വൃക്ഷത്തിന്റെ അടിവേരുകൾ പോലെ മനുഷ്യന് പ്രധാനമാണ് അവന്റെ ആത്മീയത. ഇത്തരം ഒരു മഹാവ്യാധി ബോധത്താൽ പ്രവാചകൻ മുൻവിധി പരിഹാരം സാക്ഷ്യപ്പെടുത്തിയതായി വായിച്ചറിഞ്ഞു.
വിശപ്പ് എന്ന അടിസ്ഥാന പ്രബല വികാരത്തെ എല്ലാവർക്കും സമ ബോദ്ധ്യപ്പെടുത്താനും, ശരീര ശാസ്ത്രീയ പരിശുദ്ധിയ്ക്ക് നോമ്പിനെ ഉപയോഗപ്പെടുത്താനും, ഈ വ്രതം ഉപകരിയ്ക്കുന്നു. മറ്റുള്ളവരോട് നാം പുലർത്തേണ്ട കരുണ ദയ, നന്മ, സ്നേഹം തുടങ്ങിയ വികാരങ്ങൾ ഖുറാനിൽ എടുത്തു പറയുന്നു.
ധനികനും ദരിദ്രനും തമ്മിൽസാമ്പത്തിക അകലം കുറയ്ക്കുന്ന നിർബന്ധിത സക്കാത്ത്, സാമൂഹിക ധന തത്വ ശാസ്ത്രത്തിൽ സമത്വവും പ്രായോഗികതയും നടപ്പാക്കുകയാണ്. ആദായകരമായ ഓരോ ഉത്പന്നത്തിനും സക്കാത്ത് നൽകണമെന്ന വ്യവസ്ഥ എത്ര യുക്തിഭദ്രമാണ്.
കർക്കിടക, രാമായണ വായനപോലെ റംസാനിൽ ഖുറാൻ വായനയും പുണ്യവും പ്രധാനവുമാണ്. മനസ്സിലും ശരീരത്തിലും അടിഞ്ഞുകൂടിയ വിഷാംശങ്ങളെ ഫിൽട്ടർ ചെയ്യുന്ന മഹത്തായ പ്രക്രിയ ഇതിലൂടെ നടക്കുന്നു.
നോമ്പിന്റെ പേരിലുള്ള പ്രകടന പരതകൾ, ഇതിന്റെ പ്രാധാന്യം കുറയ്ക്കും, നോമ്പനുഷ്ഠിക്കുന്ന വിശ്വാസികൾ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതത്വം ഒഴിവാക്കി പരിശുദ്ധി കാത്ത് സൂക്ഷിയ്ക്കണം.
ഒരു മാസത്തെ കഠിനവ്രതചര്യയുടെ ചൈതന്യം ജീവിതകാലം മുഴുവൻ നിലനില്ക്കണം. പൊതു സമൂഹത്തിന് വെളിച്ചമാകാൻ എന്നും ഓരോ വ്യക്തിയ്ക്കും കഴിയട്ടെ എന്ന് ആത്മാർത്ഥതയോടെ ആശംസിക്കുന്നു.