പാലക്കാട്: മുതലമട, വെള്ളാരംകടവ് ബാബുപതി കോളനിയിൽ വളരെ ദയനീയമായ അവസ്ഥയിൽ താമസിച്ചിരുന്ന വെളുപ്പൻ (76), പാപ്പാൾ (74) ദമ്പതികളുടെ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയുകയും നെന്മാറ നിയോജക മണ്ഡലം എം. എൽ. എ. കെ ബാബു, മുതലമട പഞ്ചായത്ത് അധ്യക്ഷ കെ. ബേബി സുധ എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ ഭവനം സന്ദർശിക്കുകയും സുരക്ഷിതമായ വീട് ലഭ്യമാകുന്നതുവരെ ഇവരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റി പാർപ്പിക്കണമെന്ന് സാമൂഹ്യനീതി ഡയറക്‌ടർ ഷീബാ ജോർജ് ഐ. എ. എസിനോട് നിർദ്ദേശിക്കുകയും ചെയ്തു.
സാമൂഹ്യനീതി ഡയറക്ടർ ഉടൻ തന്നെ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. എം. ഷെരീഫ് ഷൂജ, പാലക്കാട് മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ. സതീഷ് തുടങ്ങിയവരെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ വെളുപ്പൻ, പാപ്പാൾ ദമ്പതികളെ ടെക്നിക്കൽ അസിസ്റ്റന്റ് നേരിൽ സന്ദർശിക്കുകയും ഇവരുടെ നിലവിലെ അവസ്ഥ സാമൂഹ്യനീതി ഓഫീസർക്ക് റിപ്പോർട്ട് ചെയുകയും ചെയ്തു.
അപ്രകാരം വൃദ്ധദമ്പതികളെ കൊഴിഞ്ഞാമ്പാറ ആർ. വി. പുതൂർ ഉള്ള ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധമന്ദിരത്തിലേക്ക് മാറ്റി പാർപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഇരുവരെയും മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈദ്യപരിശോധന നടത്തിയശേഷം നെന്മാറ എം. എൽ.എ. കെ ബാബു, പഞ്ചായത്ത് അധ്യക്ഷ കെ. ബേബി സുധ, വാർഡ് മെമ്പർമാരായ എൻ. അർജുനൻ, വിനേഷ്, മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ. സതീഷ്, കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രാജീവ്. പി, ജില്ലാ കോടതി പ്രോട്ടോകോൾ ഓഫീസർ കെ. രാമസ്വാമി, എസ്. റ്റി. പ്രൊമോട്ടർ പി. അനിത, റവന്യൂ അധികൃതർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടുകൂടി സാമൂഹ്യനീതി വകുപ്പ്, ജില്ലാ സീനിയർ സിറ്റിസൺ സെല്ലും ചേർന്ന് വൃദ്ധ ദമ്പതികളെ ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധമന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ട്രസ്റ്റ് ചെയർമാൻ സുരേഷ് പുരുഷോത്തമൻ, സെക്രട്ടറി സി. സി. മിനി തുടങ്ങിയവർ പുതിയ അംഗങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും, കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം നൽകുകയും ചെയ്തപ്പോൾ വെളുപ്പന്റെയും, പാപ്പാളിന്റെയും കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു.