പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുഗമമായി നാട്ടിലേക്കെത്തിക്കാൻ സർക്കാർ അടിയന്തര സംവിധാനങ്ങളൊരുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സർക്കാർ മേൽനോട്ടത്തിൽ തന്നെ യാത്ര സംവിധാനങ്ങളൊരുക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാകും. നൂറ് കണക്കിനാളുകളെ മണിക്കൂറുകളോളം വാളയാറിൽ നിർത്തി പ്രയാസപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.
ഇന്നലെ വരെ വാളയാറിൽ കുടുങ്ങി കോയമ്പത്തൂരിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കപ്പെട്ടവരെ ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ അടിയന്തരമായി കേരളത്തിലെത്തിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറൻ്റൈനിലോ ഹോം ക്വാറന്റെനിലോ പ്രവേശിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് കെ.സി നാസർ അധ്യക്ഷത വഹിച്ചു. എം. സുലൈമാൻ, മോഹൻദാസ് പറളി, പി.ലുഖ്മാൻ, ചന്ദ്രൻ പുതുക്കോട്, എം. എ. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.