ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഡൽഹി റോസ്അവന്യൂ കോടതി നാളത്തേക്ക് മാറ്റി. ശിവകുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കിൽ തീഹാർ ജയിലിലേക്ക് മാറ്റാമെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകി.
ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധിപറയുന്ന കോടതിക്ക് മുന്നിൽ കർണാടകയിൽ നിന്നുള്ള
നൂറു കണക്കിന് പാർട്ടിപ്രവർത്തകരാണ് എത്തിയത്. അദ്ദേഹം ഇന്നും ആശുപത്രിയിൽ തന്നെ തുടരുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നേഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ശിവകുമാറിനെ ഡല്‍ഹി രാംമനോഹര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലിരിക്കെ ഇത് മൂന്നാം തവണയാണ് ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 17 വരെയാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡി നീട്ടി നല്‍കിയെങ്കിലും ശിവകുമാറിന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നു കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.