ന്യൂഡൽഹി : അഭിനന്ദൻ വർത്തമാനെ കൈമാറ്റം ചെയ്യുന്ന വേളയിൽ ഏറെ ശ്രദ്ധേയമായത് ഒരു വനിതയുടെ സാന്നിധ്യമായിരുന്നു. അഭിനന്ദനൊപ്പം അതിർത്തിയിലേക്ക് എത്തിയത് ഇവരായിരുന്നു. ദൃശ്യങ്ങൾ ചാനലുകളിൽ വന്നതിന് പിന്നാലെ, ഈ വനിത ആരെന്ന ചോദ്യം സോഷ്യൽ മീഡിയകളിൽ സജീവമായി.
ആ ചോദ്യത്തിന് ഉത്തരം ഇതാണ്. ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടർ. ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ(എഫ്എസ്പി) ഉദ്യോഗസ്ഥയാണ് ഇവർ.
പാക്കിസ്ഥാൻ തടവിലുളള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയപ്പോൾ ഫരീഖയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം കുൽഭൂഷൺ കേസ് ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങൾക്കായി എത്തിയിരുന്നു. 2005 ലാണ് പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിൽ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.