Advertisment

മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ?: മുസ്ലീംലീഗ് വീണ്ടും 'ചത്തകുതിര'യാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ടെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍

New Update

കൊച്ചി: മുസ്ലിംലീഗിനെതിരെ ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ.കെ.എസ് രാധാകൃഷ്ണന്‍ രം​ഗത്ത്. മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? മുസ്ലീംലീഗ് വീണ്ടും ചത്തകുതിരയാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ടെന്നും കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിക്കുന്നു.

Advertisment

publive-image

കെ.എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? മുസ്ലീംലീഗ് വീണ്ടും 'ചത്തകുതിര'യാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ട്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.

മതതീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് മുസ്ലീംലീഗ് പരസ്യമായി സമ്മതിച്ചു. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ തീവ്രവാദ സംഘടനകൾ തങ്ങൾക്ക് തൊട്ടുകൂടാൻ കഴിയാത്തവരല്ലെന്നും അവർ പറഞ്ഞു കഴിഞ്ഞു. തീവ്രവാദികളുടെ പ്രത്യേകത, അവർ സംവാദത്തിലും സമന്വയത്തിലും വിശ്വസിക്കുന്നില്ല എന്നതാണ്. സംഘർഷത്തിലും സംഹാരത്തിലുമാണ് അവർക്ക് വിശ്വാസം. അതുകൊണ്ട് അവർ ജനാതിപത്യ വിശ്വാസികൾ അല്ല.

ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരും ജനാധിപത്യത്തിൽ വിശ്വാസിക്കുന്നവരും തമ്മിൽ സഖ്യമുണ്ടാക്കണമെങ്കിൽ ഏതെങ്കിലും ഒരു വിഭാഗം അവരുടെ വിശ്വാസം ഉപേക്ഷിക്കേണ്ടി വരും. ആര് ആരുടെ വിശ്വാസം ഉപേക്ഷിച്ചു എന്ന കാര്യം മുസ്ലീംലീഗ് വ്യക്തമാക്കണം. തീവ്രവാദികൾ അവരുടെ നിലപാടിൽ മാറ്റം വരുത്തിയതായി ഇതുവരെ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ എന്ന കാര്യം വിശദമാക്കാൻ അവർക്ക് ബാദ്ധ്യതയുണ്ട്.

തീവ്രവാദികളുമായി സഖ്യമുണ്ടാക്കുന്ന മുസ്ലീംലീഗ് ഐക്യജനാധിപത്യ മുന്നണിയിൽ തുടരുമോ എന്ന കാര്യം മുന്നണി നേതാക്കൾ വിശദമാക്കണം. വിയോജിക്കുന്നവരെ ആയുധമെടുത്ത് വകവരുത്തുക, ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് അരാജകത്വം ഉണ്ടാകാൻ പരിശ്രമിക്കുക, മത തീവ്രവാദ പ്രചാരണത്തിലൂടെ സാമൂഹിക സന്തുലനം തകർക്കുക എന്നു തുടങ്ങിയ കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞു ചെയ്യുന്നവരാണ് തീവ്രവാദികൾ. നാല് വോട്ടിനു വേണ്ടി അവർക്ക് മുന്നിൽ ജനാധിപത്യത്തെ അടിയറവെയ്ക്കുമോ, ഇല്ലയോ എന്ന് മുന്നണി കേരളീയരെ അറിയിക്കണം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തകർക്കുന്നതിന് വേണ്ടി 1906ൽ ഉണ്ടാക്കിയ സംഘടനയാണ് മുസ്ലീംലീഗ്. ഹിന്ദുക്കൾ ഭരിക്കപ്പെട്ടിരുന്നവരും മുസ്ലീങ്ങൾ ഭരിച്ചിരുന്നവരുമായിരുന്നു. അതുകൊണ്ട് ഇരുകൂട്ടരെയും ഒരുപോലെ കരുതരുത് എന്നും മുസ്ലീങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം എന്നുമായിരുന്നു ലീഗിന്റെ ആവശ്യം. കേരളത്തിലെ മുസ്ലീംലീഗും അതിന്റെ ഭാഗമായിരുന്നു. 1921ലെ മാപ്പിള ലഹളക്കാലത്ത് മാത്രമാണ് മുസ്ലീംങ്ങൾ കോൺഗ്രസുമായി സഹകരിച്ചത്. ലഹള കഴിഞ്ഞപ്പോൾ അവർ കോൺഗ്രസിൽ നിന്നു മാറി ലീഗിൽ ചേരുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നായി വേർപിരിഞ്ഞു. അതിൽ ഒന്ന് ഇന്ത്യയിൽ അവശേഷിച്ചു. ആ അവക്ഷിപ്ത ലീഗിനെയാണ് 'ചത്തകുതിര' എന്ന് ജവഹരിലാൽ നെഹ്‌റു വിശേഷിപ്പിച്ചത്.

പക്ഷെ, ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് പഴയ ലീഗിന്റെ ഭാഗമല്ലെന്നും തങ്ങൾ ജനാധിപത്യ മതേതര വിശ്വാസികളാണ് എന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ തീവ്രവാദികളുമായി ചങ്ങാത്തം കൂടുന്നവർക്ക് ഈ രണ്ട് അവകാശവാദങ്ങൾക്കും അർഹതയില്ല.

മുസ്ലീംലീഗ് വീണ്ടും 'ചത്തകുതിര'യാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ട്. എന്ത് ചെയ്തും ജയിക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യ സംവിധാനത്തെ തീവ്രവാദികൾക്ക് അടിയറവെക്കാനാണോ കോൺഗ്രസിന്റെ ശ്രമം? കോൺഗ്രസ് ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുക തന്നെ വേണം.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

Advertisment