റിയാദ് : ഇടം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പ്രൊഫസർ എം എൻ വിജയനും ടി എൻ ജോയ് നജ്മൽ ബാബുവിനും അനുസ്മരണം സംഘടിപ്പിച്ചു. ജോയിയുടെ ജീവിതത്തെയും ചിന്തയെയും ആസ്പദമാക്കി വികെ ശ്രീരാമൻ സംവിധാനം ചെയ്ത 'ലോകത്തെ സൗന്ദര്യപ്പെടുത്താൻ ശ്രമിച്ച ഒരാൾ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചുകൊണ്ടാണ് അനുസ്മരണം നടന്നത്.
മാധ്യമങ്ങളും മുഖ്യധാരാ ലോകവും അവഗണിച്ച ഒരു രാഷ്ട്രീയ ജീവിതം, ഒരുപക്ഷേ മരണത്തോടെ വിവാദമായിത്തീരുകയും ജന ശ്രദ്ധയിലേക്ക് കടന്നുവരുകയും ചെയ്തുവെങ്കിലും ജോയി ശരിക്കും ആരായിരുന്നു എന്നറിയുന്നതിന് അനുസ്മരണപരിപാടി സഹായിച്ചുവെന്നും, ഡോക്യൂമെന്ററിയിലൂടെ ജോയിയുടെ ജീവിതത്തെ കാണുന്നത് ഹൃദ്യമായ ഒരനുഭവമായി എന്നും പരിപാടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.യോഗത്തിന് കെ.പി. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു, നന്ദൻ അധ്യക്ഷത വഹിച്ചു.
MN വിജയനെ അനുസ്മരിച്ചുകൊണ്ട് നിജാസ് സംസാരിച്ചു: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയുടെ പേരിൽ സംഘപരിവാർ ഫാസിസം കേരളത്തൽ സമാനതകളില്ലാത്ത കലാപാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഫാസിസത്തെക്കുറിച്ചുള്ള MN വിജയൻറെ ചിന്തകൾക്ക് കൂടുതൽ അർത്ഥവ്യാപ്തി കൈവരുകയാണ്.
MN വിജയൻറെ രാഷ്ട്രീയ ചിന്തകൾക്ക് ഭാഷാപരമായ ഒരു മിസ്റ്റിക് സൗന്ദര്യമുണ്ടായിരുന്നു. ഒരാശയത്തെ അവതരിപ്പിക്കുമ്പോൾ അതിന്റെ വിപരീതത്തെക്കൂടി ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ ഭാഷ കൊണ്ടാണ് വിജയൻ മാഷ് സംസാരിച്ചത്. ഒരു യുക്തിയെ അവതരിപ്പിക്കുമ്പോൾത്തന്നെ മറുയുക്തികൊണ്ട് അതിനെ ബ്രേക്ക് ചെയ്യുകയും ഓരോ യുക്തിയിലുമുള്ള ആധിപത്യങ്ങളെയും നിരർത്ഥകതകളെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അനന്തമായ ധ്വനികളുടെയും പ്രതിധ്വനികളുടെയും മറു ലോകം വിജയൻമാഷ് സൃഷ്ടിക്കുമായിരുന്നുവെന്ന് സംസാരിച്ചവര്‍ അഭിപ്രായപെട്ടു .
നജ്മൽബാബു അനുസ്മരണം ഇക്‌ബാൽ കൊടുങ്ങല്ലൂർ നിർവ്വഹിച്ചു: ഹിറ്റ്ലറുടെ കാലത്ത് ജൂതനാവുക എന്ന പ്രതിരോധ രാഷ്ട്രീയ പ്രയോഗത്തിന് സമാനമായി ഹിന്ദുത്വ ഫാസിസത്തിന്റെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, മുസ്ലിമാവുക എന്ന അങ്ങേയറ്റം തീക്ഷ്ണമായ രാഷ്ട്രീയപ്രതിരോധത്തെയാണ് നജ്മൽബാബു എന്ന തന്റെ പേരു മാറ്റത്തിലൂടെയും മുസ്ലിമായി മാറലിലൂടെയും ജോയി ഉയർത്തിപ്പിടിച്ചത്.
അതിലും വലിയൊരു പ്രതിരോധമോ ഇരകളോടുള്ള സമർപ്പണമോ ഇല്ലെന്ന് ജോയി വിശ്വസിച്ചു. വളരെ നേരത്തേ തന്നെ സ്വയം നഷ്ടപ്പെടുകയും നിസ്വരായ മനുഷ്യർക്കിടയിലേക്ക് ലയിച്ചുചേരുകയും ചെയ്യുക എന്നത് ജോയിയുടെ വിശ്വാസപ്രമാണവും ജീവിതശീലവുമായിത്തീർന്നിരുന്നു.
എല്ലാ അധികാരങ്ങളിൽ നിന്നും സ്വയം വിട്ടു നിൽക്കുകയും ചെറുതും വലുതുമായ എല്ലാ അധികാരങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു തെരുവിൽ നിൽക്കുകയും ചെയ്തുവെന്ന് അനുസ്മരിച്ചവര്‍ അഭിപ്രായപെട്ടു. കുമ്മിൾ സുധീർ, പുരുഷോത്തമൻ, ജയൻ കൊടുങ്ങല്ലൂർ, ലത്തീഫ് ഓമശ്ശേരി, റാഹിലാ കഫൂർ, ഷൈജു ചെമ്പൂര്, ഡാർലി തോമസ്, വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.