ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.
കർഷകരുടെ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാല് കർഷകരെയാണ് കേന്ദ്ര മന്ത്രിയുടെ മകനും കൂട്ടാളികളും കൊന്നുകളഞ്ഞതെന്നും രാജ്യത്തെ നടുക്കിയ ഈ പൈശാചിക കൃത്യം ചെയ്ത മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അജയ് കുമാർ മിശ്ര രാജ്യത്തെ ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണെന്നും സിപിഎം വിമര്‍ശിച്ചു.
അദ്ദേഹത്തിന്റെ മകൻ ഉൾപ്പെട്ട കൊലപാതകങ്ങൾക്ക് ശേഷവും, കർഷകരെ കുറ്റപ്പെടുത്തിക്കൊണ്ട് അതിക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിക്കുന്നത്. പരിക്കേറ്റതും കൊല്ലപ്പെട്ടതുമായ കർഷകരെ പുറത്തുനിന്നുള്ളവർ എന്നും ഖാലിസ്ഥാൻ ബന്ധമുള്ളവർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരം ചെയ്യുന്ന കർഷർക്കെതിരെ നേരത്തെയും പ്രകോപനപരമായ പ്രസംഗം ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഈ നിലപാട് സ്വീകരിക്കുന്ന അജയ് കുമാർ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന സ്ഥാനത്തു തുടരുന്നിടത്തോളം കാലം ഒരു അന്വേഷണവും നിഷ്പക്ഷമാകില്ല. അതിനാൽ എത്രയും വേഗം അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.