കൊച്ചി: സ്വർണ്ണക്കളളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബിനീഷിനെ വിട്ടയച്ചു.മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത് 11 മണിക്കൂറിലധികമാണ്.കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രാഥമിക അന്വേക്ഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ
അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
വൈകിട്ട് ആറ് മണിയോടെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചെന്നൈ ജോയന്‍റ് ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലിൽ പങ്കുചേര്‍ന്നു.ചോദ്യം ചെയ്യല്‍ അവസാനിച്ച് പുറത്തിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചിരിക്കുന്നത്. പതിനൊന്ന് മണിക്കൂറിലധികം നീണ്ടചോദ്യം ചെയ്യലിലൂടെ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിക്കും. ഇത് വരെ ലഭ്യമായ രേഖകള്‍ മൊഴികള്‍ ,മറ്റു തെളിവുകള്‍ എന്നിവയുമായി മൊഴി താരതമ്യം ചെയ്യും. ഇതിന് ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.