പാലക്കാട്:മെക്സിക്കോസ്വദേശിനി 'ഫ്രീഡ കാഹ് ലൊ' എന്നവിശ്വ ചിത്രകാരിയുടെ 67 മത് ഓർമ ദിനമായ ജൂലൈ 13 ന് കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം ഒരുക്കിയ ഏഴാമത് ഓൺലൈൻ എക്സിബിഷന് തുടക്കം.
'ഞാൻ വരച്ചതൊന്നും സ്വപ്നങ്ങളല്ല എന്റെ ജീവിതം തന്നെയാണ്' എന്ന് പറഞ്ഞ നുറുങ്ങിയ പെണ്ണുടലിന്റെ നീറിപ്പിടഞ്ഞ വേദനകളെ വർണ്ണം പൂശി സ്വസാന്ത്വനം നൽകിയ അവരുടെ ആത്മഛായ ചിത്രങ്ങൾ തീക്ഷ്ണവും ഉജ്ജ്വലവുമാണ്. ജീവിതത്തിന്റെ മറയില്ലാത്ത ശരീരഭാഗങ്ങൾ പ്രമേയമാക്കി രചിക്കപ്പെട്ട പ്രതീകാത്മക ചിത്രങ്ങൾ വരച്ച് സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച മെക്സിക്കൻ ചിത്രകാരിയാണ് ഫ്രീഡ കാഹ്ലോ.
പ്രകൃതിയും ജീവജാലങ്ങളും അവരുടെ കലാ സൃഷ്ടികളിൽ നിറഞ്ഞു നിന്നു. അവയുടെ സാന്നിധ്യം ഉൾപ്പെടുത്തിയ നിരവധി ആത്മ ഛായാചിത്രങ്ങൾ അവരുടെ കൃതികളിൽ വന്നു ചേർന്നു.
തന്റെ രാജ്യത്തിലെ ജനപ്രിയ സംസ്കാരത്തിന്റെ ആത്മാവിൽ നിന്നും മെക്സിക്കൻ സമൂഹത്തിലെ സ്വത്വത്തെ, പോസ്റ്റ് കൊളോണിയലിസം, ലിംഗഭേദം, വർഗം, വംശം എന്നിവയെ ചോദ്യം ചെയ്ത് അതിൽ ഗവേഷണം ചെയ്യുന്നതിനായി ജീവിതം സമർപ്പിച്ച ഫെമിനിസ്റ്റ് ചിത്രകാരി കൂടിയാണ് അവർ.
ഓർമ്മ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ചിത്ര പ്രദർശനത്തിൽ അമ്പതിലേറെ ചിത്രകാരന്മാർ അവരുടെ ചിത്രങ്ങൾ ഫ്രീഡ കഹലോയ്ക്ക് വേണ്ടി സമർപ്പിക്കുന്നുണ്ട്.കൊവിഡ് കാലത്ത് കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം നടത്തുന്ന ഏഴാമത് ചിത്ര പ്രദർശനമാണിത്.ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രദർശനത്തിന്റെ ഓൺലൈൻ ലോഞ്ചിംഗ് നടന്നതായിപ്രസിഡന്റ് എൻ.ജി.ജ്വോൺസ്സൺ സെക്രെട്ടറി ഹരീഷ് മണ്ണാർക്കാട്എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഗേലെറിയിലേയ്ക്കുളള ലിങ്ക് :https://www.keralachithrakalaparishathpalakkad.org/frida