ഡല്‍ഹി: വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്രസർക്കാർ. പുതിയ ഉത്തരവ് പ്രകാരം ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സംഘടനകളോ, സ്ഥാപനങ്ങളോ അനുമതിക്കായി ആദ്യം സംസ്ഥാന സർക്കാരിനെ സമീപിക്കണം. ക്വാറന്റീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. സംസ്ഥാന സർക്കാരിന്റെ അനുമതിക്കുശേഷമാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്.
ഗൾഫ് മേഖല, സൗത്ത് ഈസ്റ്റ് ഏഷ്യ, ആസ്ട്രേലിയ, വെസ്റ്റ് യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്കാണ് നിബന്ധന. വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്താൻ കൊവിഡ് സർട്ടിഫിക്കെറ്റ് നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് പുതിയ നിബന്ധനകളും വരുന്നത്.
സംസ്ഥാന അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം. യാത്രക്കാരുടെ പൂർണവിവരങ്ങൾ സംസ്ഥാനങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്ക് മുൻകൂട്ടി കൈമാറണം. യാത്രക്കാരുടെ പേരുകളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല. വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്.
ഇതുവരെ ചാർട്ടേർഡ് വിമാന അനുമതിക്കായി കോൺസുലേറ്റിനെയോ എംബസിയെയോ നേരിട്ട് സമീപിച്ചാൽ മതിയായിരുന്നു. അതിനുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. പുതിൽ നിബന്ധനകൾ വിമാനം ചാർട്ടർ ചെയ്യുന്നത് കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിവരങ്ങൾ.