ന്യൂഡൽഹി: സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയാണ് ഇവിടെ വിഷയം. ഫൈസറുമായി ചേർന്ന് കോവിഡ് വാക്സിൻ വികസിപ്പിച്ച ജർമൻ കമ്പനിയായ ബയോഎൻടെക്കിന്റെ സിഇഒ ഡോ.ഉഗർ സഹിൻറെ പഴയകാല ചിത്രം എന്ന തരത്തിലാണ് ചിത്രം വൈറലായത്. ചിത്രത്തിൽ ഒരു പുരുഷനും സ്ത്രീയും നാല് കുട്ടികളുമാണുള്ളത്.
ഫോട്ടോയുടെ അടിക്കുറുപ്പായി ചേർത്തിരിക്കുന്നത്: 1970 ൽ ജർമനിയിൽ എത്തിയ തുർക്കിഷ് കുടിയേറ്റ കുടുംബം. കോവിഡ് വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഈ ചിത്രത്തിലെ മഞ്ഞ ടീഷർട്ട് ഇട്ട ചെരിപ്പില്ലാതെ നിൽക്കുന്ന കുട്ടി.
സഹിൻറെ കുടുംബം ജർമനിയിൽ എത്തിയപ്പോൾ എടുത്ത ചിത്രമെന്നാണ് അവകാശവാദം. എന്നാൽ ചിത്രം തീർച്ചയായും ജർമനിയിലെ ഒരു തുർക്കി കുടിയേറ്റ കുടുംബത്തിൻറേതാണ്. എന്നാൽ മഞ്ഞ നിറത്തിലുള്ള ആൺകുട്ടി സഹിൻ അല്ല. ഈ കുട്ടി മൈക്കാനിക്ക് ആയി മാറുകയാണ് ഉണ്ടായത്.ഈ ചിത്രം ജർമൻ ഫോട്ടോഗ്രാഫർ കാൻഡിഡ ഹോഫറുടേതാണ്. അദ്ദേഹത്തിൻറെ "ജർമനിയിലെ തുർക്കികൾ 1979' എന്ന ചിത്ര പരമ്പരയുടെ ഭാഗമായിരുന്നു ഇത്. ഹാർവാർഡ് ആർട്ട് മ്യൂസിയത്തിൽ ഇപ്പോഴും ഈ ചിത്രം ലഭ്യമാണ്.
യൂറോപ്പിലെ ടർക്കിഷ് കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്ന വെബ്പോർട്ടലായ ഡയസ്പോറ ടോർക്ക് ഈ വർഷം ഓഗസ്റ്റിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഡോ.സഹിൻറെ എന്ന പേരിൽ മാറ്റിയെടുത്തത്. ഈ ചിത്രത്തിലെ കുടുംബം കുറിപ്പിൽ അവകാശപ്പെടുന്നതുപോലെ 1970 ൽ അല്ല ജർമനിയിൽ എത്തിയത്. ഇവർ 1965 ൽ ഇവിടെ എത്തി.എന്നാൽ ഡോ. സഹിൻറെ കുടുംബവും തുർക്കിയിൽനിന്നുള്ള കുടിയേറ്റക്കാരാണ്. ഇവർ തുർക്കിയിലെ ഇസ്കെൻഡെറനിൽ നിന്നാണ് വന്നത്.