Advertisment

മുപ്പതിനായിരത്തോളം കര്‍ഷകര്‍ നടത്തുന്ന കാല്‍നട ജാഥ ഇന്ന് മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും; സുരക്ഷ ശക്തമാക്കി

New Update

മുംബൈ: മുപ്പതിനായിരത്തോളം കര്‍ഷകര്‍ നടത്തുന്ന കാല്‍നട ജാഥ ഇന്ന് മുംബൈ നഗരത്തിലേക്കു പ്രവേശിക്കും. മുംബൈയിലെത്തി നാളെ മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇതോടെ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ.

Advertisment

publive-image

കര്‍ഷകരെ നിയമസഭാ പരിസരത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണ് പൊലീസിന്റെ നീക്കം. സിപിഐഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴിനു നാസിക്കില്‍നിന്നാരംഭിച്ച കാല്‍നടജാഥ ഇന്നലെ നഗരപ്രാന്തമായ താനെയിലെത്തി. നാസിക്കില്‍നിന്നു മുംബൈയിലേക്കുള്ള 182 കിലോമീറ്റര്‍ ദൂരവും സ്ത്രീകളും മധ്യവയസ്‌കരും ഉള്‍പ്പെടെയുള്ളവര്‍ നടന്നെത്തുകയാണ്. പൊരിവെയിലില്‍ പ്രതിദിനം നടക്കുന്നതു ശരാശരി 35 കിലോമീറ്റര്‍. ഓരോ പ്രദേശത്തുനിന്നും വന്‍തോതില്‍ ആളുകള്‍ റാലിയില്‍ ചേരുന്നുമുണ്ട്.

വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ. അഖിലേന്ത്യ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഐഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ട്.

സിപിഐയും പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തില്‍ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ശിവസേന, എംഎന്‍എസ് എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.

Advertisment