ന്യൂഡൽഹി : കാര്‍ഷിക നിയങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഏഴ് മാസം. സമരത്തിനിടയിൽ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചു. നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. ദില്ലി അതിര്‍ത്തികളിൽ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി. ട്രാക്ടറുകൾക്ക് പിന്നാലെ ട്രോളികളിൽ കുടിലുകൾ കെട്ടി. കര്‍ഷകര്‍ അതിര്‍ത്തികളിലെ ദേശീയ പാതകളിൽ താമസമാക്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. സമരം രാജ്യാന്തര തലത്തിൽവരെ ചര്‍ച്ചയായി.
ജനുവരി 26 ലെ ചെങ്കോട്ട സംഘര്‍ഷം പക്ഷെ സമരത്തിന്‍റെ മാറ്റ് ഇടിച്ചു. യു.എ.പിഎ, ഇ.,ഡി കേസുകൾ കൊണ്ട് സര്‍ക്കാര്‍ നേരിട്ടെങ്കിലും കര്‍ഷകര്‍ പിടിച്ചു നിന്നു. കൊവിഡ് രണ്ടാംതംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും സമരഭൂമിയിൽ തന്നെ കര്‍ഷകര്‍ തുടര്‍ന്നു. മഞ്ഞും തണുപ്പും കാറ്റുംമഴയും പൊള്ളുന്ന ചൂടും കടന്ന് ഏഴ് മാസം. സമരഭൂമിയിൽ 502 കര്‍ഷകര്‍ ഏഴ് മാസത്തിനിടെ മരിച്ചു. ഇപ്പോഴും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.