സുബി സുരേഷിന്റെ സഹപ്രവർത്തകർക്ക് സുബിയുടെ മരണ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. രമേശ് പിഷാരടിക്കും സാജന്‍ പള്ളുരുത്തിക്കും ധർമ്മജനുമൊപ്പം 19 വര്‍ഷം വേദി പങ്കിട്ട ആളാണ് സുബി.
"ഞാനും പിഷാരടിയും സുബിയും 19 വര്‍ഷമായി ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് അവള്‍ വരുന്നത്. സാധാരണ പെണ്ണുങ്ങളുടെ കൂടെ അച്ഛനോ അമ്മയോ ഒക്കെ കൂടെ വരും. പക്ഷേ ഞങ്ങളുടെ കൂടെ സുബി ഒറ്റയ്ക്ക് വരുമായിരുന്നു. ഒരുപാട് വേദികള്‍.. സുബിക്ക് പകരം ഞങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ല. ഞങ്ങളുടെ കൂടെ ഒരു ആണിനെപ്പോലെ നിന്ന ആളാണ്. ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ സ്വാഭാവികമാണല്ലോ എന്ന് കരുതിയിരുന്നു. ഭയങ്കര പവര്‍ഫുള്‍ ആയിരുന്നു. ഭയങ്കര ഡാന്‍സര്‍ ആയിരുന്നു.
അഭിനയിക്കുമായിരുന്നു. നോ എന്നൊരു സാധനം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എല്ലാം യെസ് ആയിരുന്നു. ഞങ്ങളെപ്പോലെ 19 വര്‍ഷം ഒരുമിച്ച് നിന്ന ഒരു ഗ്രൂപ്പ് കേരളത്തില്‍ത്തന്നെ വേറെ ഉണ്ടാവില്ല. സ്വദേശത്തും വിദേശത്തും നിരവധി വേദികള്‍. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ അവളുടെ അമ്മ പറഞ്ഞു, ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന്. മാറുമെന്ന് കരുതി. എന്‍റെ വീട്ടില്‍ നിന്നാണ് അവള്‍ യുട്യൂബ് ചാനല്‍ തുടങ്ങിത്. അതില്‍ നിന്ന് വരുമാനമൊക്കെയായി, പ്ലേ ബട്ടണ്‍ കിട്ടിയപ്പോള്‍ വീട്ടില്‍ കൊണ്ടുവന്നാണ് പൊട്ടിച്ചത്. ഞാന്‍ താമസിക്കുന്നതിന്റെ അടുത്ത സ്റ്റോപ്പിലാണ് അവളുടെ വീട്", ധര്‍മ്മജന്‍ പറഞ്ഞുനിര്‍ത്തി.
അതേസമയം നടൻ രമേഷ് പിഷാരടിയും സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. ആളുങ്ങള്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചിരുന്നു ഒരു രംഗത്തേക്ക് ഒറ്റയ്ക്ക് കടന്നുവന്ന് ഇതുവരെ എത്തിയ ഒരു പൊരുതുന്ന സ്ത്രീയായിരുന്നു സുബി. സ്കിറ്റിലായാലും, ഡാന്‍സിലായാലും എന്തിനും സുബി തയ്യാറായിരുന്നു. അവര്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. സ്വന്തം കുടുംബം നോക്കാനും, വീട് വയ്ക്കാനും എല്ലാം.
സുബി എന്നും ജോലി ചെയ്യണം എന്ന് ആഗ്രഹമുള്ളയാളായിരുന്നു. എന്നും ശരീരം നോക്കാതെ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. സിനിമാല സമയത്ത് പോലും ഞങ്ങള്‍ കുറേ ആണുങ്ങളും സുബിയും ആയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളം വിശ്രമം ഇല്ലാതെ ഈ രംഗത്ത് പണിയെടുത്ത വ്യക്തിയാണ് സുബിയെന്നും രമേശ് പിഷാരടി സുബിയെ അനുസ്മരിച്ചു.