മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസിന് കണ്ടെത്താന്‍ സാധിക്കാതിരുന്ന മുന്‍ മന്ത്രി മഞ്ജു വര്‍മ കോടതിയില്‍ കീഴടങ്ങി. ബെഗുസരായിലെ കോടതിയിലാണ് ബീഹാറിലെ മുന്‍ സാമൂഹ്യക്ഷേമ മന്ത്രി കീഴടങ്ങിയത്. നേരത്ത ഇവരെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിന് പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മുസഫർപ്പൂരിലെ അഭയകേന്ദ്രത്തില്‍ വച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുകയും ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
പട്ന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ മഞ്ജു വര്‍മ്മ ഒളിവില്‍പോവുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പൊലീസ് ഒരുനടപടിയും സ്വീകരിക്കാത്തതിരുന്നത് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചിരുന്നു. ഒരു ക്യാബിനറ്റ് മന്ത്രിയായിരുന്ന വ്യക്തിയെ കാണാതായിട്ടും അവര്‍ എവിടെയെന്ന് കണ്ടേത്താന്‍ പൊലും കഴിയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് മദന്‍ ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഈ മാസം 27 ന് നേരിട്ട് ഹാജാരായി വിശദീകരണം നല്‍കാന്‍ ബീഹാര്‍ ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ അവസ്ഥ കുത്തഴിഞ്ഞ നിലയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ 27 ന്ചീഫ് സെക്രട്ടറിയും ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഭഗല്‍പ്പൂര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യ പ്രതി ബ്രജേഷ് താക്കൂറിനെ കോടതിഇടപെട്ട് പട്യാല ജയിലിലേക്ക് മാറ്റിയിരുന്നു.