കൊല്‍ക്കത്ത: മാധ്യമ പ്രവര്‍ത്തകനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവുമായിരുന്ന സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’നെതിരെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍. പുസ്തകത്തിലെ 80 ശതമാനം പരാമര്‍ശങ്ങളും തെറ്റാണെന്നാണ് നാരായണന്‍ പറയുന്നത്.
കള്ളങ്ങള്‍ കൊണ്ട് കെട്ടിച്ചമച്ച ഒരു പുസ്തകമാണത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പണമുണ്ടാക്കാനായി എഴുതിയ പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിലെ 80 ശതമാനം അവകാശവാദങ്ങളും കളവാണ്. അദ്ദേഹം സര്‍ക്കാരില്‍ സ്വാധീനമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒന്നുമല്ലായിരുന്നു,’ ഭാരത് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ കഴിയാതെ 2008-ല്‍ ബാറു ഒളിച്ചോടിയെന്നും യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും എം.കെ.നാരായണന്‍ വ്യക്തമാക്കി. ഈ പുസ്തകത്തിന്റെ ഉള്ളടക്കം മുഴുവന്‍ ബാറുവിന്റെ കാഴ്ചപ്പാടുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബാറുവിന്റെ പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമായിരുന്നു അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ വേഷം കൈകാര്യം ചെയ്തത് അനുപം ഖേറായിരുന്നു. അക്ഷയ് ഖന്ന സഞ്ജയ് ബാറുവായി വേഷമിട്ടു. ജർമ്മന്‍ നടി സൂസന്‍ ബെര്‍നെറ്റാണ് സോണിയ ഗാന്ധിയുടെ വേഷത്തിലെത്തിയത്.