റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വികസന ദീര്‍ഘ വീക്ഷണങ്ങള്‍ക്ക് വേഗം പകര്‍ന്നു സൗദി ആഗോള നിക്ഷേപക സംഗമത്തിന് റിയാദില്‍ തുടക്കമായി. ലോകത്തെ പ്രമുഖ കമ്പനികളും വ്യക്തിത്വങ്ങളും പങ്കടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് എന്ന പരിപാടിയില്‍ ‘ഡാവോസ് ഇന്‍ ദ ഡെസേര്‍ട്ട്’ എന്ന പേരിലാണ് അരങ്ങേറുന്നത്.
റിയാദിലെ റിറ്റ്‌സ് കാല്‍ട്ടണ്‍ ഹോട്ടലിലെ വ്യത്യസ്ത വേദികളിലായാണ് സമ്മേളനം. ആദ്യ ദിനത്തില്‍ തന്നെ 25 പദ്ധതികളിലായി അന്‍പത് ബില്യണ്‍ ഡോളര്‍ പദ്ധതികളാണ് വിവിധ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ തന്നെ 12 എണ്ണം മെഗാ പദ്ധതികളാണ്. എണ്ണ, ഗ്യാസ് ഖനന പദ്ധതികള്‍ക്കായി ട്രാഫിഗുര, ടോട്ടല്‍, ഹ്യുണ്ടായി, നോറിക്കോ, സ്ലാംബര്ഗര്, ഹാലിബര്‍ട്ടന്‍, ബേക്കര്‍ ഹഗ്‌സ് തുടങ്ങിയ കമ്പനികളുമായാണ് ആദ്യ ദിനത്തില്‍ കരാറില്‍ ഏര്‍പ്പെട്ടത്.
തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികളില്‍ ഒപ്പു വെക്കും. 40 രാജ്യങ്ങളില്‍ നിന്നായി 150 നിക്ഷേപ വിദഗ്ധരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. റഷ്യയില്‍ ണ് നിന്നാണ് ഏറ്റവും കൂടുതല്‍ കമ്പനികളുടെ പ്രതിനിധികള്‍. അതേസമയം, നേരത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നറിയിച്ച ചില രാജ്യങ്ങള്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു വിട്ടു നില്‍ക്കുന്നുണ്ട്.
സഊദി വിഷന്‍ 2030 യുടെ ഭാഗമായുള്ള പരിപാടിയുടെ അടുത്ത ഘട്ടത്തില്‍ 200 ബില്യണ്‍ ഡോളറാണ് സഊദി ലക്ഷ്യമിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ സമ്മേളനം നടത്തിയിരുന്നു. ലോകോത്തര പദ്ധതിയായ നിയോം. ലോകത്തെ നിക്ഷേപ സാധ്യതക്കൊപ്പം സൗദിയുടെ സാധ്യത അവതരിപ്പിക്കും സമ്മേളനത്തില്‍. 3.5 ബില്ല്യണ്‍ ആസ്തിയോടെ തുടങ്ങിയ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ഫണ്ടാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.