ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്തിനകത്തും പുറത്തും നിരന്തരം വാക്‌പോരിലേര്‍പ്പെട്ടിരുന്ന താരങ്ങളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. അതുകൊണ്ട് തന്നെ അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഗംഭീറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.
ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ. അഫ്രീദി രോഗത്തിൽനിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗംഭീർ ആശംസിച്ചു. സലാം ക്രിക്കറ്റ് 2020' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അഫ്രീദിയുടെ രോഗവിഷയത്തിൽ ഗംഭീർ പ്രതികരിച്ചത്.
'ഈ വൈറസ് ആർക്കും ബാധിക്കാതിരിക്കട്ടെ. ഷാഹിദ് അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്ക് ഇഷ്ടം. പാകിസ്താൻ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവർ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടേയെന്നാണ് എനിക്ക് പറയാനുള്ളത്. അവർ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതിൽ എനിക്ക് നന്ദിയുണ്ട്. പക്ഷേ ആദ്യം അതിർത്തി ലംഘിച്ചുള്ള ഭീകരവാദം അവസാനിപ്പിക്കണം.'-ഗംഭീർ വ്യക്തമാക്കുന്നു.
നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഫ്രീദി തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടാൻ എല്ലാവരും പ്രാർഥിക്കണമെന്നും അഫ്രീദി ട്വീറ്റിൽ പറഞ്ഞിരുന്നു.