ജയ്പൂര്‍: ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അവളെ അവര്‍ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അവളെ മരണത്തിന് വിട്ടുകൊടുക്കാതെ സുരക്ഷിതമായ കരങ്ങള്‍ക്ക് ആ പിഞ്ചു കുഞ്ഞിനെ ദൈവം കാണിച്ച് കൊടുത്തു.
ചോരക്കുഞ്ഞായിരുന്ന ആ പൊന്നോമനയെ പെറ്റമ്മ ബാര്‍മറിലെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ ക്രൂരകൃത്യം അരങ്ങേറി ഒരു വര്‍ഷമ പിന്നിട്ടപ്പോള്‍ ഇന്നവള്‍ സുരക്ഷിതയാണെന്ന വാര്‍ത്തയാണ് ലോകം കേള്‍ക്കുന്നത്. റെയില്‍വേ ട്രാക്കിലെ ലൈന്മാന്റെ ശ്രദ്ധയില്‍ പെട്ട അവള്‍ പിന്നീട് ദുരിതജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. അന്ന് ആ കൈകുഞ്ഞിനെ ജീവനക്കാരന്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കുഞ്ഞിനെ ജോദ്പൂരിലുള്ള നവ് ജീവന്‍ സന്‍സ്ഥാന്‍ എന്ന സ്ഥാപനത്തിലേക്ക് കുഞ്ഞിനെ അയച്ചു.
കാജ്രി എന്ന പേരിട്ട കുഞ്ഞ് അവിടെ കഴിഞ്ഞു വരവേയാണ് സ്വീഡിഷ് യുവതിയായ എലിന്‍ ക്രിസ്റ്റിന്‍ എറിക്‌സണ്‍ എന്ന നഴ്‌സ് കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. സന്‍സ്ഥാന്റെ പോര്‍ട്ടലില്‍ നിന്നുമാണ് കുഞ്ഞിന്റെ വിവരങ്ങള്‍ ലഭിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ തന്നെ അമ്മ കുഞ്ഞുമായി പുറപ്പെടും. ഏകദേശം 50 കുഞ്ഞുങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് നവ് ജീവന്‍ സന്‍സ്ഥാന്‍. ഇവിടെ നിന്നും ആദ്യമായാണ് ഒരു വിദേശ വനിത കുഞ്ഞിനെ ദത്തെടുക്കുന്നത്.
കഴിഞ്ഞ ആറ് മാസമായി കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 27ന് കാജ്രി അമ്മയ്‌ക്കൊപ്പം സ്വീഡനിലേക്ക് പറക്കും. കുഞ്ഞിനെ ട്രാക്കില്‍ നിന്നും ലഭിക്കുമ്‌ബോള്‍ വെറും 1.5 കിലോഗ്രാമായിരുന്നു തൂക്കം. എന്നാല്‍ കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവതിയാണെന്ന് അധികൃതര്‍ അറിയിച്ചു. 44കാരിയായ എലിന്‍ സ്വീഡനിലെ കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സാണ്. കജ്രിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ എലിന്റെ പേരാണ് അമ്മയുടെ സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്.