ജിദ്ദ: ഇന്ത്യയിലേക്കു തിരികെ വരാൻ പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ഊർജിതമാക്കുകയും യാത്രാ ചെലവ് സർക്കാർ വഹിക്കുകയും ചെയ്യണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു. ദുരന്ത മുഖത്തു നിന്നും സ്വന്തം ജനതയെ ഒഴിപ്പിച്ചു കൊണ്ടുവരേണ്ടത് ഗവണ്മെന്റുകളുടെ ബാധ്യതയാണ്.
കോവിഡ് ടെസ്റ്റു റിസൾട്ട് നിബന്ധനയാക്കിയ സാഹചര്യത്തിൽ എംബസികൾ മുൻകൈ എടുത്ത് ടെസ്റ്റിന് സൗകര്യം ഒരുക്കണം. എംബസ്സിയുടെ കീഴിലെ കമ്യൂണിറ്റി ബെനെവെലെന്റ് ഫണ്ട് അതിനായി ഉപയോഗപ്പെടുത്തണം. പ്രവാസികളിൽ നിന്ന് വിവിധ സേവന ഘട്ടങ്ങളിൽ സ്വരൂപിച്ച ഈ ഫണ്ടു ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തിൽ അവരുടെ ക്ഷേമത്തിന്നായി ഉപയോഗിക്കുക എന്നുള്ളത് തികച്ചും യുക്തിസഹമാണ്
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി പ്രയാസപ്പെടുന്നവരും രോഗികളും ഗർഭണികളുമടക്ക മുള്ളവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരിച്ചുവരവിന് തയ്യാറായവരിൽ മഹാ ഭൂരിഭാഗത്തിനും ടിക്കറ്റ് ചാർജ് സ്വയം വഹിക്കാൻ കഴിയുന്നവരല്ല എന്നുള്ള കാര്യം ഗവർമെൻറുകൾ മനസ്സിലാക്കേണ്ടതാണ്. തിരിച്ചെത്തുന്ന പ്രവാസികളെയും നോർക്ക വഴിയുള്ള ധനസഹായ വിതരണത്തിൻ്റെ പരിധിയിൽപ്പെടുത്തണം.
തിരിച്ച് സ്വന്തം നാട്ടിലെത്തുന്നവർക്ക് ആവശ്യമായ വളണ്ടിയർ സേവനം എല്ലാ തലങ്ങളിലും ഉറപ്പാക്കാൻ വെൽഫെയർ പാർട്ടിയുടെയും പ്രവാസി വെൽഫെയർ ഫോറത്തിൻ്റെയും പ്രവർത്തകർ നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരിച്ചു വരുന്നവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ - സാമൂഹ്യ - മതസംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കാൻ കേരള സർക്കാർ തയാറാവണമെന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.