ശ്രീനഗർ: കശ്മീരിലെ സ്ഥിഗതികള്‍ സാധാരണ നിലയിലാണെന്ന അവകാശ വാദവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരില്‍ അവശ്യ സാധനങ്ങള്‍ക്ക് കുറവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മരുന്നുകള്‍ അടക്കമുള്ള എല്ലാ അവശ്യ സാധനങ്ങളും കശ്മീരിലുണ്ട്.
ഈദ് പെരുന്നാള്‍ ദിവസം മാംസവും പച്ചക്കറികളും മുട്ടയും കശ്മീരിലെ വീടുകളില്‍ എത്തിച്ചിരുന്നു. ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ല. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്കകം എല്ലാവരുടെയും അഭിപ്രായം മാറുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
കശ്മീരില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും കുറഞ്ഞത് ഒരു അമ്പത് പേരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍, ഇവിടെ ഇപ്പോള്‍ അങ്ങനെയുള്ള അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ല എന്നും സത്യപാല്‍ മാലിക് പറഞ്ഞു
കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിഗതികള്‍ അറിയാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തി തടഞ്ഞുവച്ചത് വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘമാണ് ഇന്നലെ ശ്രീനഗറിലെത്തിയത്.
എന്നാല്‍, ഇവരെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ അവര്‍ തിരിച്ചു പോകുകയായിരുന്നു. ഇതിനു പിന്നാലെ കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ല എന്ന് രാഹു ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.