Advertisment

അതിതീവ്രമഴ, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, ഡാമുകൾ നിറയുന്നു; കൺട്രോൾ റൂം തുറന്നു

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. പെരുമഴയിൽ മൂന്നു മരണവും വ്യാപക നാശനഷ്ടവുമുണ്ടായി. പത്തനംതിട്ടയിൽ കാർ തോട്ടിൽ വീണാണ് അച്ഛനും രണ്ടു മക്കളും മരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിഞ്ഞും റോഡിൽ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുൾ പൊട്ടിയ ഇരിമാപ്രയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊല്ലം അഞ്ചൽ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്തെ തീരമേഖലയിൽ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് വെള്ളറട പനച്ചമൂട് നെല്ലിക്കുഴിയിൽ 15 അടി ഉയരമുള്ള മതിലിടിഞ്ഞ് കാർ തകർന്നു. കല്ലാർ - പൊൻമുടി റോഡിൽ മണ്ണിടിച്ചിൽ ഗതാഗതം തടസപ്പെട്ടു. എറണാകുളം ആലുവായിൽ കനത്ത മഴയിൽ പല റോഡുകളിലും വെള്ളക്കെട്ടായി. മഴയുടെ പശ്ചാത്തലകത്തിൽ വിവിധ ജില്ലകളിൽ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് കളക്ടർമാർ ഉത്തരവിട്ടു. ഇന്നും നാളെയും കനത്ത മഴതുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം ജാഗ്രത പുലർത്തുകയാണ്. തീര മേഖലയിൽ ശക്തമായ കാറ്റും ഉണ്ടാകും. മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിലെ ട്രക്കിങ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തി.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു 

സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും. ഇറിഗേഷൻ ,കെഎസ്ഇബി,മോട്ടോർ വെഹിക്കിൾ , ഫയർ ആൻഡ് റെസ്ക്യൂ , പോലീസ് , ഐ എം പി ആർ ഡി , ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെൻറർ ഭാഗമായിരിക്കും. നിലവിലുള്ള എൻഡിആർഎഫിനെ കൂടാതെ എറണാകുളം കോട്ടയം കൊല്ലം മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകൾ നിയോഗിക്കും .ചെന്നൈയിലെ ആർക്കോണത്തുള്ളഎൻഡിആർഎഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക .ജില്ലാ തല എമർജൻസി കേന്ദ്രങ്ങളും ജാഗ്രത പുലർത്തുന്നുണ്ട് .

Advertisment