കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെയും ചാര്‍ജ്ജുള്ള സെക്രട്ടറിമാരുടെയും തിരക്കാണ്. ജില്ലയില്‍ ഒരു നേതാവെന്ന നിലയിലാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലുള്ളത്. ഇവരില്‍ പലരും സൂപ്പര്‍ പവര്‍ എടുക്കുന്നുവെന്നാണ് എംഎല്‍എമാരടക്കമുള്ള നേതാക്കളുടെ പരാതി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു മത്സരിക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭാവത്തിലാണ് പല എഐസിസി സെക്രട്ടറിമാരുടെയും നടപ്പും ഭാവവുമെന്നാണ് പരാതി. മധ്യകേരളത്തിലെ ഒരു ജില്ലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഇപ്പോള്‍ പിരിവും തുടങ്ങിയെന്നാണ് പുതിയ ആക്ഷേപം.
സര്‍വേയില്‍ വിജയ സാധ്യതയുള്ളവരെ മാത്രമെ സ്ഥാനാര്‍ത്ഥിയാക്കൂ എന്ന തീരുമാനം ഹൈക്കമാന്‍ഡ് എടുത്തിരുന്നു. ഇതിനെ മുന്‍നിര്‍ത്തി സര്‍വേ മുഴുവന്‍ നടത്തുന്നതും അതിന്റെ ഫലത്തെ സ്വാധീനിക്കുന്നതും തങ്ങളാണെന്നുമാണ് പല നിരീക്ഷകരും രണ്ടാം നിര നേതാക്കളെ വിശ്വസിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഐസിസി സെക്രട്ടറിമാരുടെ താമസവും ഭക്ഷണവും ഉല്ലാസവുമൊക്കെ ഇപ്പോള്‍തന്നെ പല സീറ്റുമോഹികളും ഏറ്റെടുത്തിട്ടുണ്ട്.
സെക്രട്ടറിമാരോട് നിയമസഭാ മണ്ഡലം തലത്തില്‍ ബൂത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് സംഘടനയെ സജീവമാക്കാനാണ് എഐസിസി നല്‍കിയിട്ടുള്ള നിര്‍ദേശം. പക്ഷേ പലരും അതിനു മിനക്കെടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെത്തിയ രണ്ടു നിരീക്ഷകര്‍ക്കെതിരെ ഇപ്പോള്‍തന്നെ ഹൈക്കമാന്‍ഡിന് പരാതിയും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാര്‍ട്ടി പദവി കിട്ടാതെ പിണങ്ങി നിന്നിരുന്ന ഒരു നേതാവ് പുതിയ പദവി കിട്ടിയതിനെ തുടര്‍ന്ന് ഐശ്വര്യ കേരളയാത്രയിലടക്കം സജീവമായിരുന്നു. ഈ നേതാവിന് സീറ്റു കിട്ടിയാല്‍ വിജയിക്കുമെന്നും അദ്ദേഹം ഒരു ജില്ലയിലെ നിര്‍ണായക ഘടകമാണെന്നുമാണ് ഒരു നിരീക്ഷകന്റെ പക്ഷം.
ഈ റിപ്പോര്‍ട്ട് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ടിന് പിന്നില്‍ നിരീക്ഷകന് ലഭിച്ച ആര്‍ഭാടപൂര്‍വ്വമായ സര്‍ക്കാരത്തിന്‍റെ സന്തോഷമാണെന്നാണ് അടക്കംപറച്ചില്‍ !