റിയാദ്: മനുഷ്യകുലം ഒരുപാട് കാലത്തിന് ശേഷം മനുഷ്യൻ എന്ന സ്വത്വത്തിലേക്ക് വീണ്ടും തിരിച്ചുവന്നിരിക്കുന്നുവെന്നും കോവിഡ് മഹാവ്യാധികാലത്തിന് ശേഷം മനുഷ്യൻ തന്നിൽ അന്തർലീനമായ ഗോത്രസ്വഭാവം പുറത്തെടുക്കുമെന്നും പഴയപോലെ വിഭജിക്കപ്പെടുമെന്നും എഴുത്തുകാരൻ എസ് ഹരീഷ്. ചില്ല സംഘടിപ്പിച്ച പ്രതിവാര വെർച്വൽ സംവാദ പരമ്പരയിൽ സംസാരിക്കുകയായിരുന്നു എസ് ഹരീഷ്.
എസ് ഹരീഷ് ചില്ലയുടെ വെർച്വൽ സംവാദ പരമ്പരയിൽ സംസാരിക്കുന്നു.
ജാതി മതം ദേശം എന്ന തരത്തിൽ ചുരുങ്ങിയിരുന്ന മനുഷ്യർ ഒരു വൈറസിന്റെ ആവിർഭാവത്തോടുകൂടി നിലനിൽപ്പിനായി ഒന്നായതാണ്. അതുകൊണ്ടുതന്നെ പുതിയ ശത്രുവിനെ മനുഷ്യൻ എന്ന ഹോമോസാപ്പിയൻസ് ഒന്നിച്ചു നേരിടുന്നു. ഹോമോസാപ്പിയൻസിന്റെ ചരിത്രം പരിശോധിക്കുമ്പോൾ നിരവധി ജീവജാലങ്ങളെ ഇല്ലാതാക്കിയും മറ്റു മനുഷ്യകുലങ്ങളെ ഇല്ലാതാക്കിയുമാണ് ഭൂമിയിലെ അധീശത്വം ഉറപ്പിച്ചത്. അതിന്റെ തിരിച്ചടി നേരിടുന്ന സമയമാണിത്.
മനുഷ്യൻ എന്ന ഒരുബോധത്തിൽ മാത്രം ഒന്നിച്ചുനിന്ന് പ്രതിരോധിക്കുന്നതാണ് ഈ കോവിഡ് മഹാവ്യാധികാലം. അതേസമയം ഈ പ്രതിസന്ധി അവസാനിക്കുന്നതോടെ മനുഷ്യൻ എല്ലാം മറന്ന് പഴയ പോലെയാകാൻ അധികസമയം വേണ്ടിവരില്ല. മീശ നോവൽ വിവാദം സംഘപരിവാറിന്റെ അജണ്ടയായിരുന്നു.
ആദ്യകാലത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പലരും മീശ വായിച്ചിരുന്നെങ്കിൽ പിന്നീട് പ്രത്യേകിച്ചും ലോക്ക്ഡൗൺ സമയത്ത് വളരെ ഗൗരവമായ വായനയുണ്ടാകുകയും നല്ല പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തു. മലയാളത്തിലെ വായനാസമൂഹം നല്ലത് കൊള്ളുകയും വിവാദങ്ങളെ തള്ളുകയും ചെയ്തിട്ടുണ്ട്.
ടി ആർ സുബ്രമണ്യൻ, ഡാർലി തോമസ്, ജോസഫ് അതിരുങ്കൽ, എം ഫൈസൽ, ബീന, വിപിൻ കുമാർ, സുരേഷ്‌ലാൽ, എ കെ റിയാസ് മുഹമ്മദ്, ബഷീർ കാഞ്ഞിരപ്പുഴ, മൻഷാദ്, അഡ്വ ആർ മുരളീധരൻ, സീബ കൂവോട്, എ പ്രദീപ് കുമാർ, അബ്ദുൽ ബഷീർ എഫ്, സുരേഷ് കൂവോട്, മിനി, നജ്മ നൗഷാദ്, ഇബ്രാഹിം മൊയ്തീൻ, ഇഖ്ബാൽ കൊടുങ്ങല്ലൂർ, നജിം കൊച്ചുകലുങ്ക്, ഫിറോസ് , കൊമ്പൻ മൂസ, നൗഷാദ് കോർമത്ത് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.