Advertisment

'ഈ 4 രാക്ഷൻമാരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ലോകത്തിനുതന്നെ ഒരു സന്ദേശമാകണം ഈ പിശാചുക്കളുടെ അന്ത്യം. തൂക്കിക്കൊല്ലുന്ന വ്യക്തിയുടെ കാതിൽ ആരാച്ചാർ മാപ്പപേക്ഷിക്കുന്ന ചടങ്ങു൦ ഇവരുടെ കാര്യത്തില്‍ ഉണ്ടാകില്ല' - നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റുന്ന സന്തോഷം പരസ്യമായി പങ്കുവച്ച് ആരാച്ചാർ പവൻ

New Update

publive-image

Advertisment

" എനിക്ക് 5 പെണ്മക്കളാണ്. ആറാമത്തെ മകളായി ഞാൻ നിർഭയയെ മനസ്സിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞു. അവളുടെ ഘാതകരായ 4 രാക്ഷൻമാരെയും തൂക്കിക്കൊല്ലാനുള്ള അവസരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമുഹൂർത്തമായിരിക്കും.

ഈ 4 പേരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ലോകത്തിനുതന്നെ മതിയായ ഒരു സന്ദേശമാകണം ഈ പിശാചുക്കളുടെ അന്ത്യം. ഈ നരാധമന്മാരുടെ പ്രവർത്തി അത്രയ്ക്ക് പൈശാചികമായിരുന്നില്ലേ ? " ആരാച്ചാർ പവൻ വലിയ സന്തോഷത്തിലാണ്. അതദ്ദേഹം ആരോടും മറച്ചുവയ്ക്കുന്നുമില്ല.

പവനോട് തയ്യാറായിരിക്കാൻ ഉത്തർപ്രദേശ് ഡിജിപിയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ തൂക്കി കൊല്ലുന്നത് 22 ന് എന്ന അറിയിപ്പ് പവന് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്. അറിയിപ്പ് ലഭിച്ചാലുടൻ തീഹാർ ജയിലിലെത്തും.

ഉത്തർപ്രദേശിൽ ആകെയുള്ളത് രണ്ട് ആരാച്ചാർമാരാണ്. മീററ്റ് സ്വദേശിയായ പവനും മറ്റൊരാൾ ലക്‌നൗ സ്വദേശിയും. അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ യാത്ര ചെയ്യാനാകില്ല. അതുകൊണ്ടു തന്നെ ഈ നാലുപേരെയും കൊലമരത്തിലേറ്റുക പവൻ തന്നെയായിരിക്കുമെന്നുറപ്പാണ്.

publive-image


തൂക്കിക്കൊല്ലുന്ന വ്യക്തിയുടെ കാതിൽ ആരാച്ചാർ മാപ്പപേക്ഷിക്കുന്ന ഒരു ചടങ്ങുണ്ട്.

" ഞാൻ നീതിപീഠത്തെ അനുസരിക്കേണ്ടവനാണ്. എന്നോട് വിരോധമൊന്നും തോന്നരുത്. വിടപറയും മുൻപ് എനിക്ക് മാപ്പു നൽകണം "


ഇതാണ് കഴുമരമേറുന്ന വ്യക്തിയുടെ കാതിൽ ആരാച്ചാർ മന്ത്രിക്കുക. എന്നാൽ ഈ നാലുപേരുടെയും കാര്യത്തിൽ ഇതാദ്യമായി ആരാച്ചാരുടെ വക മാപ്പപേക്ഷയുണ്ടാകില്ലെന്നും പവൻ വ്യക്തമാക്കി. അതിനുള്ള അർഹത ഇവർക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന വ്യക്തിയെ / വ്യക്തികളെ നിശ്ചിതസമയത്തിന് അര മണിക്കൂർ മുൻപ് കൊലമരചുവട്ടിൽ എത്തിക്കുന്നതോടെ ആരാച്ചാരുടെ ജോലികൾ ആരംഭിക്കുകയായി.

കൊലമരത്തിനു താഴെയുള്ള പലകയ്ക്കു മുകളിൽ അവരെ നിർത്തിയശേഷം കൈകാലുകൾ ബന്ധിക്കപ്പെടുന്നു. അതിനു ശേഷം മുഖം മുഴുവൻ കറുത്ത തുണികൊണ്ട് മൂടുകയാണ്. ശേഷം കൊലക്കയർ കഴുത്തിലിട്ടു നന്നായി മുറുക്കുന്നു.

publive-image

സമയമാകുമ്പോൾ വാച്ചുനോക്കിനിൽക്കുന്ന മജിസ്‌ട്രേറ്റ് തന്റെ വലതു കയ്യിലെ തൂവാല ഉയർത്തുന്നതോടെ കൊലമരത്തിന്റെ ലിവർ ആരാച്ചാർ ആഞ്ഞുവലിക്കുകയും കുറ്റവാളികൾ നിൽക്കുന്ന പലക നടുവിൽനിന്ന് രണ്ടുഭാഗത്തായി താഴേക്ക് വശങ്ങളിലേക്ക് മാറുകയും കുറ്റവാളികൾ കൊലക്കയറിൽ തൂങ്ങിക്കിടക്കുകയും ചെയ്യപ്പെടുന്നു.

പലകകൾ താഴേക്കു മാറുമ്പോൾ ഉണ്ടാകുന്ന ഊക്കോടെയുള്ള പതനത്തിൽ കുറ്റവാളികളുടെ കഴുത്തിലെ എല്ലുകൾ മുറിഞ്ഞകലുന്ന ശബ്ദം അവിടെ നിൽക്കുന്നവർക്കും കേൾക്കാവുന്നതാണ്.

30 മിനിറ്റുവരെ കഴുമരത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം പിന്നീട് താഴെയിറക്കി അവിടെ നിലയുറപ്പിച്ചിട്ടുള്ള ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പുവരുത്തുന്നു. അതിനുശേഷമുള്ള പേപ്പർവർക്കുകൾക്കു ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

മൃതദേഹങ്ങൾ സ്വീകരിക്കാൻ ആരും തയ്യാറാകാത്തപക്ഷം അവരവരുടെ മതപരമായ ചടങ്ങുകൾക്കു ശേഷം ജയിലധികൃതർ തന്നെയാണ് ശവസംസ്‌കാരം നടത്തുക.

nirbhaya case
Advertisment