ഡല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ക്ക് മടങ്ങിവരണമെങ്കില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിലെ പിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിമതരായി മാറിയവരുടെ അവസ്ഥ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ ക്ഷമ ചോദിക്കാം.ഹൈക്കമാന്‍ഡ് എടുക്കുന്ന എന്തു തീരുമാനവും ഞങ്ങള്‍ സ്വീകരിക്കും- ഗെലോട്ട് വ്യക്തമാക്കി.
നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെയും ഗെലോട്ട് വിമര്‍ശനം ഉന്നയിച്ചു. നിയമ സഭ ചേരാന്‍ 21 ദിവസം കൂടി ആവശ്യമാണെന്ന് കാണിച്ച് ഗവര്‍ണര്‍ മൂന്നാമതയച്ച ശുപാര്‍ശയും മടക്കിയയച്ചു.
ഗവര്‍ണര്‍ കല്‍രാജ് മിശ്ര മിതഭാഷിയാണ്,പാവമാണ് ആരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. സത്യം എന്താണെന്ന് അദ്ദേഹത്തിന്റെ മനസ്സിന് നന്നായി അറിയാം. അശോക് ഗെലോട്ട് പറഞ്ഞു.
ബിജെപി എന്താണെന്നും എല്ലാവര്‍ക്കും നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. സമാന സാഹചര്യങ്ങളില്‍ മധ്യ പ്രദേശിലെയും രാജസ്ഥാനിലെയും ഗവര്‍ണര്‍മാര്‍ വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഗെലോട്ട് പറഞ്ഞു
നിയമസഭാ സമ്മേളനം വിളിക്കണമെന്ന നിർദേശം സംബന്ധിച്ച് രാജസ്ഥാൻ ഗവർണർ ഉന്നയിച്ച ചോദ്യങ്ങൾക്ക് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ മറുപടി നൽകി.ഗവർണർ കൽരാജ് മിശ്ര ഉന്നയിച്ച മൂന്ന് ചോദ്യങ്ങൾക്കാണ് മന്ത്രിസഭ മറുപടി നല്‍കിയത്. നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യത്തോട് യോജിക്കാത്തതിലൂടെ ഭരണഘടനയുടെ വ്യവസ്ഥകൾ ഗവര്‍ണര്‍ ലംഘിച്ചതായി കാബിനറ്റ് മന്ത്രിയും ചൂണ്ടിക്കാട്ടി.