ഇംഫാൽ: മണിപ്പുരിലെ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു.
മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ ബംഗാളിൽ നിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്.
റെയിൽവൈ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാനായി ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപെട്ടത്. പ്രദേശത്ത് കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.