ബാംഗ്ലൂർ: മെഡിക്കൽ കോളേജ് പ്രവേശന നടപടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ആദായനികുതി വകുപ്പ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റ് തിരിമറി നടത്തി നൂറ് കോടിയോളം രൂപ തലവരിപ്പണം വാങ്ങിയെന്നാണ് കണ്ടെത്തൽ.
കണക്കിൽപ്പെടാത്ത നാലരക്കോടിയോളം രൂപയും മൂന്ന് ദിവസം നീണ്ട റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കോളേജിലെ 185 സീറ്റുകളിൽ ഓരോന്നിനും 65 ലക്ഷം വരെയാണ് തലവരിപ്പണം വാങ്ങിയത്. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നായിരുന്നു ഇത്. തലവരിപ്പണം കോളേജ് ജീവനക്കാരുടെ പേരിൽ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.
ഇങ്ങനെ അഞ്ച് കോടിയോളം രൂപ പിരിച്ചെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. നാലേ കാൽ കോടിയോളം രൂപ പണമായി പിടിച്ചെടുത്തു. ഇതിൽ പ്രധാന ട്രസ്റ്റിയുടെ വീട്ടിൽ നിന്ന് മാത്രം 89 ലക്ഷം കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്നും ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു.