മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം പോലീസ് നക്‌സലൈറ്റുകളെ വധിച്ചത് പ്രഭാതകൃത്യത്തിനിടയിലെന്ന് സൂചന. പതിനാറ് നക്‌സലൈറ്റുകളെയാണ് വധിച്ചത്. മൃതദേഹങ്ങളുടെയും വസ്തുക്കളുടെയും സ്ഥാനം അനുസരിച്ചാണ് ഇത്തരം നിഗമനത്തിൽ എത്തിച്ചേർന്നത്. ഇന്ദ്രാവതി നദിയുടെ തീരത്ത് നിന്നും ഒഴിഞ്ഞ സോപ്പു കൂടും, ഉപയോഗിച്ച സോപ്പുകളും, ടൂത്ത്‌പേസ്റ്റ് ട്യുബുകളും ബ്രഷുകളും കണ്ടെത്തിയിരുന്നു.
ചിലര്‍ കുളിക്കുകയും പല്ലു തേക്കുകയും ചെയ്യുന്ന സമയത്തും മറ്റ് ചിലര്‍ പ്രഭാതഭക്ഷണം തയ്യാറാകുമ്പോളുമാണ് ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച അര്‍ദ്ധനഗ്നരായ നിലയിലാണ് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അതിന്നാൽ തന്നെ കുളിക്കാനോ മറ്റോ ഒരുങ്ങുന്നതിനിടയിലാണ് ആക്രമണം നടക്കാനാണ് സാധ്യത . കൂടാതെ പാതി വെന്ത ഉപ്പുമാവും, പാത്രങ്ങളും മരുന്നുകളും, പെന്‍ ഡ്രൈവ് എന്നിവയും കണ്ടെടുത്തു.
ഏറ്റുമുട്ടലിന് പിന്നാലെ പോലീസ് 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് ശേഷം ഗാഡ് ചിരോലിയിലെ ഇന്ദ്രാവതി നദിയില്‍ അഴുകിയ നിലയില്‍ 11 മൃതദേഹങ്ങള്‍ കൂടി ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 27 ആയി.
അതേസമയം സാധാരണഗതിയില്‍ ഏറ്റുമുട്ടല്‍ സ്ഥലത്തു നിന്നും കണ്ടെത്താറുള്ള ഒഴിഞ്ഞ ബുള്ളറ്റ് കേസിംഗുകള്‍ ഇവിടെ നിന്നും കണ്ടെത്തിയില്ല. പകരം നക്‌സലൈറ്റുകള്‍ ഉപയോഗിക്കുന്ന തരം തോക്കുകളും ഉപയോഗിക്കാത്ത തിരകളും കിടപ്പുണ്ടായിരുന്നു.