48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 68 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണ ഒന്നര വയസുള്ള കുട്ടിയെ രക്ഷിച്ചു. ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. ഒന്നര വയസുകാരനായ നദീം ഖാൻ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുഴല്‍ക്കിണറില്‍ വീണത്.
"സൈനികരും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടി സുരക്ഷിതമായിരിക്കുന്നു. നേരത്തെ തയാറാക്കിയിരുന്ന ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ കുട്ടിയുടെ ആരോഗ്യം പരിശോധിച്ചുവരുകയാണ്."- ഹിസാര്‍ ഡി.എസ്.പി.ജോഗീന്ദര്‍ സിങ് പറഞ്ഞു.
https://twitter.com/followmkp
സുരക്ഷ മുന്‍നിര്‍ത്തി കുട്ടിയുടെ ദേഹത്തേക്ക് മണ്ണ് വീഴാതിരിക്കാന്‍ വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. കുട്ടി കുടുങ്ങിയ കുഴല്‍ക്കിണറിന് സമാന്തരമായി 20 അടി മാറി മറ്റൊരു കുഴി എടുത്തതിന് ശേഷം ടണല്‍ നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.
പ്രത്യേക ക്യാമറ ഉപയോഗിച്ച് കുഴല്‍കിണറിനുള്ളില്‍ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂടാതെ കുട്ടിയുടെ ജീവന്‍നിലനിര്‍ത്തുന്നതിനായി ആഹാര പദാര്‍ത്ഥങ്ങളും ഓക്‌സിജനും ലഭ്യമാക്കിയിരുന്നു. റോഡ് നിർമാണ തൊഴിലാളിയാണ് നദീം ഖാന്റെ പിതാവ്. അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയകുട്ടിയാണ് നദീം.