പാരീസ്: അമേരിക്കയെ വീണ്ടും യുനെസ്കോയിൽ തിരിച്ചെടുക്കാൻ തീരുമാനം. അമേരിക്കയുടെ അഭ്യർഥന മാനിച്ച് പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ 132 അംഗങ്ങൾ അനുകൂലിച്ചും 10 പേർ എതിർത്തും വോട്ട് ചെയ്തു.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാലത്ത് 2017ലാണ് അമേരിക്ക അംഗത്വം വെടിഞ്ഞത്. ഇസ്രയേൽവിരുദ്ധത അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നിത്. യുനെസ്കോയുടെ ഫണ്ടിലേക്ക് സംഭാവന നല്കുന്നതിൽ ഒന്നാമതുള്ള അമേരിക്കയുടെ പിന്മാറ്റം സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. സംഘടനയിൽ തിരിച്ചെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്.
യുനെസ്കോയ്ക്കുള്ള കുടിശികയും ബജറ്റിന്റെ 22 ശതമാനവും നൽകാമെന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനു പുറമേ, ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ പദ്ധതികൾക്കും നാസി പീഡനം അനുഭവിച്ച യെഹൂദരെ സ്മരിക്കാനുള്ള പ്രവർത്തനങ്ങൾക്കുമായി വേറെയും പണം നൽകും.