New Update
ന്യൂഡല്‍ഹി: 2012ല്‍ കേരള തീരത്തുവച്ച് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അനുകൂലവിധിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര ട്രൈബ്യൂണലാണ് വിധി പ്രസ്‍താവിച്ചത്. സംഭവത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2012 ഫെബ്രുവരി 15ന് മലയാളികളായ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്‍ റീക്കാ ലെക്സിയില്‍ നിന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇറ്റാലിയന്‍ നാവികരുടെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളാണ് പിന്നീടും ഉണ്ടായത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്‍ടപ്പെട്ട സംഭവത്തില്‍ നഷ്‍ടം നികത്താന്‍ ഇറ്റലി ബാധ്യസ്ഥരാണ് - യൂറോപ്പിലെ ഹെയ്‍ഗിലുള്ള ട്രൈബ്യൂണല്‍ വിധിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്തു.
ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ അടക്കമുള്ള ജീവനക്കാര്‍ മുഖേന ഇന്ത്യയ്ക്കുണ്ടായ ജീവനാശം, വസ്തുവകകള്‍ക്ക് സംഭവിച്ച നഷ്ടം, ധാര്‍മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. നഷ്ടപരിഹാരം എന്തായിരിക്കണം എന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും കരാര്‍ ഉണ്ടാക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി.