കോട്ടയം: കോവിഡ്-19 മൂലം ലോട്ടറി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ പോലും നൽകാത്തതിൽ പ്രതിഷേധിച്ചു ഓൾ കേരള ലോട്ടറി ഏജൻ്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാനത്തെ എല്ലാ ലോട്ടറി ഓഫീസുകൾക്ക് മുമ്പിലും പട്ടിണി സമരം സംഘടിപ്പിച്ചു.
5000 രൂപ സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടിട്ടും ആയിരം രൂപയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ട് ഒന്നരമാസം ആയെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ ഈ തുക ലഭിച്ചിട്ടില്ല. ഇത് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഐഎൻടിയുസി സമരം സംഘടിപ്പിച്ചത് എന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
പുതിയ നറുക്കെടുപ്പ് ആരംഭിക്കുമ്പോൾ ടിക്കറ്റ് എടുക്കുന്നതിനായി 5000 രൂപയുടെ കൂപ്പൺ അനുവദിക്കുന്നതിനും ലോട്ടറിത്തൊഴിലാളികൾ ആവശ്യമുന്നയിച്ചിരുന്നു. ഇതൊന്നും നടപ്പിലാക്കാൻ ക്ഷേമനിധി ബോർഡ് തയ്യാറാകാത്തതിൽ ലോട്ടറി തൊഴിലാളികൾ വലിയ പ്രതിഷേധത്തിൽ ആണെന്ന് ജില്ലാ ലോട്ടറി ഓഫീസിനു മുൻപിൽ നടന്ന പട്ടിണി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഒഴിഞ്ഞ പ്ലേറ്റുമായി എത്തിയാണ് തൊഴിലാളികൾ പട്ടിണി സമരം സംഘടിപ്പിച്ചത്. ടിക്കറ്റ് വില 30 രൂപയാക്കുക, ലോട്ടറിയുടെ ജി എസ് ടി 28 ശതമാനത്തിൽനിന്ന് 5% ആക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചും നടത്തിയ സമരത്തിന് കോട്ടയം ജില്ലാ പ്രസിഡന്റ് കെ സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി പ്രസാദ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.