തൃശൂര്‍: ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സംശയിക്കുന്നത് പ്രൊഫഷണൽ സംഘത്തെ. കൊലപാതകത്തിനെത്തിയവരുടെ ലക്ഷ്യം സ്വര്‍ണ്ണ കവര്‍ച്ചയായിരുന്നു എന്ന സംശയവും ബലപ്പെടുകയാണ്. ആലീസ് അണിഞ്ഞിരുന്ന ആഭരണങ്ങൾ അടക്കം ഇരുപത് പവനോളമാണ് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതിയിട്ടുള്ളത്. ആറുപന്‍റെ മാലയും എട്ട് വളയും കവര്‍ന്നെടുത്തതായാണ് വിവരം.
കഴുത്ത് മുറിച്ചത് പ്രൊഫഷണൽ രീതിയിലാണ്. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ സംഘങ്ങൾ ഉണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതുകൊണ്ടു തന്നെ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലാണ് വീട്ടമ്മയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യയാണ് ആലീസ് . മക്കൾ വിദേശത്തായിരുന്നതിനാൽ ആലീസ് വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്.
എന്നും രാവിലെ പള്ളിയിൽ പോകാറുള്ള ആലീസ് എട്ടരയോടെയാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ചവിട്ടി വിൽപ്പനക്കാരനെയും ലൗ ബേഡ്സിനെ വാങ്ങാനെത്തിയ മറ്റൊരാളെയും പൊലീസ് തിരയുന്നുണ്ട്.
പട്ടാപ്പകലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. രാവിലെ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് വീട്ടിൽ സ്ഥിരമായി ജോലിക്കെത്തിയ രമണി പറയുന്നു. വാതിൽ തള്ളിത്തുറക്കാവുന്ന നിലയിലായിരുന്നു. തുടര്‍ന്ന് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു എന്നും രമണി പറയുന്നു.
വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ആലീസ് വീടിന്‍റെ പൂമുഖത്ത് തന്നെ ഇരിക്കാറായിരുന്നു പതിവെന്നും മുൻവശത്തെ വാതിൽ അടച്ചിടുന്ന പതിവില്ലെന്നും അയൽവാസികളും പറയുന്നു. പള്ളിയിൽ പോയി എട്ടരയോടെ മടങ്ങിയെത്തിയ ആലീസിനെ പിന്നെ പുറത്ത് കണ്ടിട്ടില്ല. പന്ത്രണ്ട് മണിയോടെ ബ്രിട്ടണിലുള്ള മകൻ ഫോണിൽ വിളിച്ചിരുന്നെങ്കിലും ഫോണിൽ കിട്ടിയിരുന്നില്ലെന്നും പറയുന്നു.
വീട്ടിൽ ചവിട്ടി വിൽപ്പനക്കാരനും ആലീസ് വളര്‍ത്തുന്ന ലൗ ബേര്‍ഡ്സിനെ വാങ്ങാൻ മറ്റൊരാളും എത്തിയിരുന്നതായും പൊലീസിന് വിവരം ഉണ്ട്. ഇരുവരെയും കണ്ടെത്താൻ അന്വേഷണവും നടക്കുന്നുണ്ട് .